രണ്ട് വര്‍ഷത്തിനുള്ളില്‍ കിഫ്ബി വഴി നടപ്പാക്കിയത് രണ്ട് പദ്ധതികള്‍ മാത്രം; ചെലവഴിച്ചത് 47.83 കോടി രൂപയെന്നും സിഎജി റിപ്പോര്‍ട്ട്

By Web TeamFirst Published Nov 14, 2019, 5:31 PM IST
Highlights

2016 - 17 ബജറ്റിൽ 615 കോടി രൂപയുടെ പദ്ധതികള്‍ കിഫ്ബി വഴി നടപ്പിലാക്കുമെന്നാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ചെലവഴിച്ചത് 47.47 കോടി രൂപ മാത്രം. 

തിരുവനന്തപുരം: 2016 മുതൽ രണ്ട് വർഷക്കാലം കിഫ്ബി വഴി രണ്ട് പദ്ധതികൾ മാത്രമാണ് നടപ്പാക്കിയതെന്ന് സിഎജി റിപ്പോർട്ട്.  ഈ രണ്ട് വർഷത്തിനുള്ളില്‍ കിഫ്ബി വഴി ചെലവഴിച്ചത്  47.83 കോടി രൂപ മാത്രമാണെന്ന് സിഎജി റിപ്പോർട്ട് വ്യക്തമാക്കുന്നു. ദുരന്ത നിവാരണ ഫണ്ട് വഴി മാറ്റി ചെലവഴിച്ചെന്നും  നിയമസഭയിൽ വച്ച റിപ്പോർട്ടിൽ വ്യക്തമാണ്.

2016 - 17 ബജറ്റിൽ 615 കോടി രൂപയുടെ പദ്ധതികള്‍ കിഫ്ബി വഴി നടപ്പിലാക്കുമെന്നാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ചെലവഴിച്ചത് 47.47 കോടി രൂപ മാത്രം. 2017 - 18 കാലയളവിൽ പ്രഖ്യാപിച്ചത് 14,960 കോടി. മാർച്ച് വരെ ചെലവഴിച്ചത് വെറും 36 ലക്ഷം രൂപ.  രണ്ട് വർഷത്തിൽ 26 പദ്ധതികൾ പ്രഖ്യാപിച്ചതിൽ 10 പദ്ധതികൾ മാത്രമാണ് കിഫ്ബി അംഗീകരിച്ചത്. 

കിഫ്ബി എടുക്കുന്ന കടങ്ങളുടെ ബാധ്യത സംസ്ഥാനത്തിന്‍റേതാണെങ്കിലും ധനകാര്യ കണക്കുകളിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു. ദുരന്ത നിവാരണത്തിനുള്ള ഫണ്ട്, മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ചെലവഴിച്ചെന്ന് സിഎജി റിപ്പോർട്ട് പറയുന്നു. 2017-18 വർഷത്തിൽ ഒരു മലയാളി 59,588 രൂപ കടക്കാരനാണെന്നും സി എ ജി റിപ്പോർട്ട് വ്യക്തമാക്കുന്നു.  തൊട്ട് മുൻവ‌ർഷം കടം 53,008 രൂപയായിരുന്നു പ്രതിശീർഷകടം. 

ദുരന്ത നിവാരണവുമായി ബന്ധമില്ലാത്ത മരാമത്ത് പണികൾക്ക് 3.92 കോടി രൂപ  ഉപയോഗിച്ചു. കേന്ദ്രത്തിൽ നിന്നുള്ള എസ്‍ഡിആര്‍എഫ് ഫണ്ട് യഥാസമയം പബ്ലിക് അക്കൗണ്ട്സ് ഹെഡിലേക്ക് മാറ്റിയില്ല. സംസ്ഥാനത്തിന്‍റെ ധനകമ്മി 2017-18ൽ 26,838 കോടിയായി ഉയർന്നു.  2016-17ൽ 26,448 കോടിയായിരുന്നു ധനകമ്മി. റവന്യൂ വരുമാനത്തിന്റെ 18% പലിശ നൽകാനും 24% പെൻഷനും വിനിയോഗിച്ചത് ആശങ്കപ്പെടുത്തുന്നതാണെന്ന് റിപ്പോർട്ട് പറയുന്നു. തനത് റവന്യു വരുമാനത്തിൽ 6 % ത്തിന്റെ കുറവുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.. 
 

click me!