
കൊല്ലം: രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്. കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി. തമിഴ്നാട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. പുനലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൻ്റെ അന്വേഷണമാണ് കൊലപാതകമെന്ന കണ്ടെത്തലിൽ എത്തിച്ചത്. കുഞ്ഞിൻ്റെ അമ്മൂമ്മ നൽകിയ പരാതിയിൽ പുനലൂർ പൊലീസ് തിരോധാന കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഈ അന്വേഷണമാണ് കൊലപാതകമെന്ന് കണ്ടെത്തിയത്.
കുഞ്ഞിൻ്റെ അമ്മ കലാസൂര്യ തമിഴ്നാട്ടുകാരനായ കണ്ണൻ എന്നയാളെ വിവാഹം കഴിച്ചിരുന്നു. കണ്ണൻ ഇവരുടെ മൂന്നാം ഭർത്താവാണ്. രണ്ടാം വിവാഹത്തിലെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. ഇരുവരും തമിഴ്നാട്ടിലെ തെങ്കാശിയിലും മധുരയിലുമായി താമസിച്ച് വരികയായിരുന്നു. കുഞ്ഞില്ലാതെ അമ്മ നാട്ടിൽ എത്തിയതിൽ സംശയം തോന്നിയാണ് അമ്മുമ്മ പൊലീസിനെ സമീപിച്ചത്. പുനലൂർ പൊലീസ് അമ്മയെ ചോദ്യം ചെയ്തതിൽ മദ്യലഹരിയിൽ കണ്ണൻ കുഞ്ഞിനെ കൊലപ്പെടുത്തി എന്ന് മൊഴി നൽകുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ കുഞ്ഞിൻ്റെ മൃതദേഹം മറവ് ചെയ്തത് കലാസൂര്യയുടെ സഹായത്തോടെയാണെന്ന് കണ്ടെത്തി. കലാസൂര്യയയുമായി തമിഴ്നാട് മധുരയിൽ എത്തി അന്വേഷണം നടത്തി.
കണ്ണൻ ജോലി ചെയ്തിരുന്ന കോഴിഫാമിൽ ഒരു മാസം മുമ്പാണ് കൊലപാതകം നടന്നത്. തമിഴ്നാട് ചിക്കാനുരുണി പൊലീസിൻ്റെ സഹായത്തോടെ കണ്ണനെ പിടികൂടി. തമിഴ്നാട് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.