ഒരു വർഷമായി നയതന്ത്ര പാഴ്സലിന് കോൺസുലേറ്റ് അനുമതി തേടിയിട്ടില്ല: പ്രോട്ടോക്കോൾ ഓഫീസർ

By Web TeamFirst Published Aug 18, 2020, 9:13 AM IST
Highlights

എന്‍ഐഎ സംഘം സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുടെ മൊഴിയെടുക്കാൻ സെക്രട്ടേറിയേറ്റിൽ നേരത്തെ എത്തിയിരുന്നു. നയതന്ത്ര ബാഗുകള്‍ സംസ്ഥാനത്തിന്‍റെ അറിവോടെ എത്ര തവണ എത്തി എന്ന കാര്യത്തിലെ വിവര ശേഖരണത്തിനാണ് എന്‍ഐഎ സംഘമെത്തിയത്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷണ സംഘത്തിന് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ മറുപടി നൽകി. ഒരു വർഷമായി നയതന്ത്ര ബാഗിന് യുഎഇ കോൺസുലേറ്റ് അനുമതി തേടിയിടില്ലെന്നാണ് മറുപടിയിൽ പറയുന്നത്. കസ്റ്റംസിനും എൻഐഎയ്ക്കും ഇത് സംബന്ധിച്ച് കത്ത് കൈമാറി. കോൺസുലേറ്റ് നൽകിയ ഒപ്പിന്റെ പകർപ്പും മുമ്പ് നൽകിയ കത്തുകളും കൈമാറിയിട്ടുണ്ട്.

എന്‍ഐഎ സംഘം സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുടെ മൊഴിയെടുക്കാൻ സെക്രട്ടേറിയേറ്റിൽ നേരത്തെ എത്തിയിരുന്നു. നയതന്ത്ര ബാഗുകള്‍ സംസ്ഥാനത്തിന്‍റെ അറിവോടെ എത്ര തവണ എത്തി എന്ന കാര്യത്തിലെ വിവര ശേഖരണത്തിനാണ് എന്‍ഐഎ സംഘമെത്തിയത്. സ്വര്‍ണം പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരുമായും എന്‍ഐഎ സംഘം ചര്‍ച്ച നടത്തി.

മതഗ്രന്ഥം പാഴ്സലായി വന്ന സംഭവത്തിലാണ് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്ക് കസ്റ്റംസ് സമൻസ് അയച്ചത്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ എത്ര ഡിപ്ലോമാറ്റിക് പാഴ്സലുകൾ വന്നുവെന്ന് അറിയിക്കണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു. ബിഎസ്എൻഎല്ലിനും കസ്റ്റംസ് സമൻസ് അയച്ചിട്ടുണ്ട്. പ്രതികളുടെ ഫോൺ വിളികളുടെ വിശദാംശം ആവശ്യപ്പെട്ടാണിത്.

ദുബായ് കോണ്‍സുലേറ്റ് വഴിയെത്തിയ മതഗ്രസ്ഥങ്ങള്‍ സർക്കാർ സ്ഥാപനമായ സി-ആപ്പിൻറെ വാഹനത്തിൽ  വിതരണം ചെയ്തുവെന്ന മന്ത്രി കെ.ടി.ജലീൽ വെളിപ്പെടുത്തിയിരുന്നു. സി-ആപ്റ്റിൽ നിന്നും ചില പാഴ്സലുകള്‍ പുറത്തേക്ക് പോയതിലെ ദുരൂഹത തേടി കസ്റ്റംസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ വിശദീകരണം. ഇക്കാര്യത്തിലാണ് കസ്റ്റംസ് വിശദമായ അന്വേഷണം നടത്തുന്നത്..

നയന്ത്രബാഗുകള്‍ക്ക് കസ്റ്റംസ് ക്ലിയൻസ് നൽകണമെങ്കിൽ സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസറുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്. നയതന്ത്രബാഗിൽ എന്തെല്ലാം സാധനങ്ങളുണ്ടെന്ന് വ്യക്തമാക്കുന്ന കോണ്‍സുലേറ്റിൻറെ റിപ്പോ‍ർട്ടിൽ പ്രോട്ടോകോള്‍ ഓഫീസർ ഒപ്പിട്ടാൽ മാത്രമേ കസ്റ്റംസിന് ബാഗ് വിട്ടുനൽകാൻ കഴിയുകയുള്ളൂ. എന്നാൽ നയന്ത്രപാഴ്സൽ വഴി മതഗ്രസ്ഥങ്ങള്‍ കൊണ്ടുവരാനോ അതിന് സംസ്ഥാനത്തിന് നികുതി ഇളവ് നൽകാനുള്ള സാക്ഷ്യപത്രം നൽകാനോ കഴിയില്ലെന്നാണ് ചട്ടങ്ങള്‍ പറയുന്നത്. എന്നിട്ടും എങ്ങനെ ബാഗ് പുറത്തേക്ക് പോയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. ഇക്കാര്യത്തിലാണ് പ്രോട്ടോകോള്‍ ഓഫീസറോട് വിശദീകരണം ചോദിച്ചിരിക്കുന്നത്. 

കസ്റ്റംസ് ക്ലിയറൻസിനു വേണ്ടി സ്വർ‍ണ കള്ളക്കടത്തു കേസിലെ പ്രതികള്‍ വ്യാജ രേഖകള്‍ നൽകിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഈ വർഷം മാർച്ച് നാലിന് കസ്റ്റംസ് കാർഗോയിൽ നിന്നും പുറത്തേക്ക് പോയ നയന്ത്രബാഗിലാണ് മതഗ്രന്ഥങ്ങൾ എത്തിയത്..4479 കിലോ ഭാരമുള്ള ബാഗാണ് നയന്ത്രപാഴ്സലായി എത്തിയിരിക്കുന്നത്. മതഗ്രന്ഥത്തിന് പുറമേ മറ്റേതെങ്കിലും സാധനങ്ങള്‍ കൂടി ബാഗിൽ ഉണ്ടായിരുന്നോ എന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി കോണ്‍സുലേറ്റിൽ നിന്നും നയതന്ത്ര ബാഗുകളെ കുറിച്ചുള്ള ഒരു റിപ്പോർട്ടും ലഭിച്ചിട്ടില്ലെന്നാണ് പൊതുഭരണവകുപ്പിന്റെ വിശദീകരണം. അതേ സമയം ചില പ്രതികളുടെ ഫോണ്‍ വിശദാംശങ്ങള്‍ നൽകാത്തത്തിന് ബിഎസ്എൻഎൽ. ജനറൽ മാനേജറോടും കസ്റ്റംസ് നേരിട്ടെത്തിയ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടു.

click me!