K Rail : കെ റെയിൽ സമരക്കാർക്കെതിരെ പൊലീസ് നടപടി, ചങ്ങനാശ്ശേരിയിൽ നാളെ ഹർത്താൽ; സ്റ്റേഷന് മുന്നിലും പ്രതിഷേധം

Published : Mar 17, 2022, 04:47 PM ISTUpdated : Mar 17, 2022, 05:01 PM IST
K Rail : കെ റെയിൽ സമരക്കാർക്കെതിരെ പൊലീസ് നടപടി, ചങ്ങനാശ്ശേരിയിൽ നാളെ ഹർത്താൽ; സ്റ്റേഷന് മുന്നിലും പ്രതിഷേധം

Synopsis

സ്ത്രീകളടക്കമുളള സമരക്കാരെ അറസ്റ്റുചെയ്ത് പൊലീസ് നടപടിക്കെതിരെ പ്രതിഷേധം രൂക്ഷമാവുകയാണ്. അറസ്റ്റുചെയ്ത സമരക്കാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് മുന്നിൽ യുഡിഎഫും ബിജെപിയും പ്രതിഷേധവുമായെത്തി.

കോട്ടയം: കോട്ടയം മാടപ്പള്ളിയിൽ കെ റെയിൽ (K Rail)കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശേരിയിൽ നാളെ ഹർത്താലിന് ആഹ്വാനം. കെ റെയിൽ വിരുദ്ധ സമരസമിതിയും യുഡിഎഫും ബിജെപിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. 

സ്ത്രീകളടക്കമുളള സമരക്കാരെ അറസ്റ്റുചെയ്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധം രൂക്ഷമാവുകയാണ്. അറസ്റ്റുചെയ്ത സമരക്കാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് മുന്നിൽ യുഡിഎഫും ബിജെപിയും പ്രതിഷേധവുമായെത്തി. അറസ്റ്റിലായ 23 പേരിൽ മൂന്ന് പേരെ ഇനിയും വിട്ടയച്ചിട്ടില്ല. ഇതോടെയാണ് പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്. സ്റ്റേഷന് മുന്നിലും പൊലീസും പ്രതിഷേധക്കാരുമായി ഉന്തും തള്ളും നടന്നു.

സിൽവർ ലൈൻ പ്രതിഷേധത്തിനെതിരായ ചങ്ങനാശ്ശേരിയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. കെ റെയിലിനെതിരെ സമരം ശക്തമാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ ഉറപ്പിന്റെ ലംഘനമാണുണ്ടായതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. 

മാടപ്പള്ളിയിൽ ഇന്ന് സംഭവിച്ചത്...

മാടപ്പള്ളി മുണ്ടുകുഴിയിൽ കെ റെയിൽ കല്ലിടലിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധമാണ് വലിയ സംഘർഷത്തിലേക്ക് വഴിവെച്ചത്. ആത്മഹത്യാ ഭീഷണി നടത്തിയ നാട്ടുകാരുടെ പ്രതിഷേധം പിന്നീട് പൊലീസിന് നേരയും തിരിയുകയായിരുന്നു. പിന്നാലെ പൊലീസിന്റെ ബലപ്രയോ​ഗം ഉണ്ടായി. സ്ത്രീകളെ പൊലീസ് വലിച്ചിഴച്ച് നീക്കി. സമരത്തിന്റെ മുൻ നിരയിലുണ്ടായിരുന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാല് സ്ത്രീകൾ ഉൾപ്പടെ 23 പേരാണ് അറസ്റ്റിലായത്. പൊലീസിന് നേരെ മണ്ണെണ്ണ ഒഴിച്ചത് കൊണ്ടാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ചെറിയ കുട്ടിയെ സമരമുഖത്ത് ഉപയോഗിച്ചതും അറസ്റ്റിന് കാരണമായെന്ന് പൊലീസ് പറയുന്നു. 

കെ റെയിൽ കല്ലിടൽ; കോട്ടയത്ത് നാട്ടുകാരുടെ വൻ പ്രതിഷേധം; പൊലീസ് ബലംപ്രയോ​ഗിച്ചു, സ്ത്രീകളെ വലിച്ചിഴച്ച് നീക്കി

മനുഷ്യശൃംഖല തീർത്തായിരുന്നു രാവിലെ മുതൽ ഇവിടെ പ്രതിഷേധം. കല്ലുമായെത്തിയ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാർ തകർത്തു.  നാട്ടുകാർ റോഡ് ഉപരോധിച്ചു. കല്ലിടൽ നടപടിക്രമം പാലിക്കാതെയെന്നാണ് പ്രതിഷേധക്കാർ ആരോപിച്ചത്. വലിയ പ്രതിഷേധമാണ് മുണ്ടുകുഴിയിൽ നാട്ടുകാരുടെ ഭാ​ഗത്തു നിന്നുണ്ടായത്. കല്ലുമായെത്തിയ വാഹനം തുടർന്ന് തിരികെപ്പോകേണ്ടതായി വന്നു. മനുഷ്യശൃംഖല തീർത്ത് നാട്ടുകാർ ഉദ്യോ​ഗസ്ഥർക്കെതിരെ പ്രതിഷേധിക്കുകയും ആക്രോശിക്കുകയുമാണുണ്ടായത്. കൂട്ട ആത്മഹത്യ നടത്തുമെന്ന് സമക്കാർ പറഞ്ഞു. മണ്ണെണ്ണ ഉയർത്തി കാട്ടി പ്രതിഷേധിക്കുന്ന അവസ്ഥയുമുണ്ടായി. 

പിന്നീട് കെ റെയിൽ അടയാള കല്ലുമായി വാഹനം തിരിച്ചെത്തി. കനത്ത പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. കെ റെയിൽ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പൊലീസ് അകമ്പടിയോടെ കല്ലിടുന്ന സ്ഥലത്തേക്ക് നീങ്ങി. പൊലീസ് പ്രതിഷേധക്കാർക്ക് മുന്നറിപ്പ് നൽകി. എന്നാൽ, പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ നാട്ടുകാർ ഉ​ദ്യോ​ഗസ്ഥർക്ക് നേരെ ​ഗോ ബാക്ക് വിളികളുയർത്തി. തുടർന്നാണ് സമരക്കാരും പൊലീസും നേർക്കുനേർ വരുന്ന സ്ഥിതിയുണ്ടായത്. പൊലീസിന്റെ അനുനയ ശ്രമങ്ങളൊന്നും വിലപ്പോയില്ല. പ്രതിഷേധത്തിൽ നിന്ന് പിന്മാറാതെ സമരക്കാർ, പൊലീസ് പിൻമാറണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് ബലപ്രയോ​ഗമുണ്ടായത്. മണ്ണെണ്ണ കയ്യിലെടുത്ത് വളരെ വൈകാരികമായി സ്ത്രീകൾ പ്രതിഷേധിച്ചു. മണ്ണെണ്ണ മാറ്റിവെക്കാനും കുട്ടികളെ സമരസ്ഥലത്തു നിന്ന് മാറ്റാനും പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ, ഇതിന് സമരക്കാർ തയ്യാറായില്ല. ഇതോടെയാണ് വനിതാ പൊലീസ് സ്ത്രീകളെ ബലം പ്രയോ​ഗിച്ച് നീക്കിയത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുടുക്കിയത് മെമ്മറി കാർഡ്, രഹസ്യഫോൾഡറിൽ മറ്റ് സ്ത്രീകളുടെ ന​ഗ്നദൃശ്യങ്ങളും; പൾസർ സുനി സ്ഥിരം കുറ്റവാളിയെന്ന് പ്രോസിക്യൂഷൻ
കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും