
നിലമ്പൂർ : 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ നിലമ്പൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടൻ ഷൗക്കത്തിന് മിന്നും വിജയം. 54851 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷം നേടിയാണ് ആര്യാടൻ ഷൗക്കത്തിന്റെ വിജയം. വിജയിച്ച ആര്യാടൻ ഷൗക്കത്ത് 113586 വോട്ടുകളും, പ്രധാന എതിരാളികളായ യു ഷറഫലി (എല്‍ഡിഎഫ്) 58735 വോട്ടുകളും, ഗിരീഷ് മേക്കാട് (എന്‍ഡിഎ) 12660 വോട്ടുകളും നേടി.
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ നിലമ്പൂർ നഗരസഭയും അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകൽ, വഴിക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് നിലമ്പൂർ നിയമസഭാമണ്ഡലം. 1987 മുതൽ 2011 വരെആര്യാടൻ മുഹമ്മദാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2016 മുതൽ 2025 ജനുവരി 13 വരെ സിപിഎം പിന്തുണയോടെ മത്സരിച്ചു വിജയിച്ച സ്വതന്ത്ര സ്ഥാനാർത്ഥിയായ പി വി അൻവറാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്.
2011ലും 2016ലും മണ്ഡലം കൈവിട്ടുപോയെങ്കിലും പിന്നീട് നടന്ന ഉപ തെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് ഇടതിൽ നിന്നും മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. 11,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ആര്യാടൻ ഷൗക്കത്ത് മണ്ഡലത്തിൽ അന്ന് വിജയിച്ചത്. രാഷ്ട്രീയ കൂറുമാറ്റവും അട്ടിമറി വിജയവും കണ്ട് വളർന്ന മണ്ഡലമാണ് നിലമ്പൂർ. കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ അപ്രമാദിത്വത്തിൽ നിന്ന് പിവി അൻവറിലൂടെ എൽഡിഎഫ് മണ്ഡലം പിടിച്ചെടുത്ത ചരിത്രം ഇവിടെയുണ്ട്. പിന്നീടുണ്ടായ സിപിഎം അൻവർ കലഹവും മണ്ഡലത്തിൽ ഏറെ ചർച്ചയായിരുന്നു. അൻവർ ഫാക്ടറും രാഷ്ട്രീയ കോളിളക്കങ്ങളും കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ചർച്ചയായിരുന്നു. ഉപതെരഞ്ഞെടുപ്പ് നടന്നു കഴിഞ്ഞ് ഏഴ് മാസം പിന്നിടുമ്പോഴാണ് ഒരു തെരഞ്ഞെടുപ്പ് കൂടി നിലമ്പൂര് സാക്ഷ്യം വഹിച്ചത്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പിവി അൻവറിന് 81,227 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി. വി. പ്രകാശിന് 78,527 വോട്ടുകളും ലഭിച്ചു. ബിജെപി സ്ഥാനാർത്ഥി അഡ്വ. ടികെ അശോക് കുമാർ 8,595 വോട്ടുകൾ നേടി. വെറും 2,700 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അൻവറിന്റെ വിജയം. 2025 ജൂൺ 19-ന് നടന്ന വോട്ടെടുപ്പിന്റെ ഫലം ജൂൺ 23-ന് പുറത്തുവന്നപ്പോൾ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ച കാഴ്ചയാണ് കണ്ടത്. ആ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് 77,737 വോട്ടുകൾ നേടി വിജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന് 66,660 വോട്ടുകൾ ലഭിച്ചു. തൃണമൂൽ കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച പിവി അൻവറിന് 19,760 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam