
തിരൂരങ്ങാടി: ലീഗ് കോട്ടയായ തിരൂരങ്ങാടിയില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച് പി എം എ സമീര്‍. 2001 മുതല്‍ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥികള്‍ മാത്രം ജയിച്ചിട്ടുള്ള മണ്ഡലമാണ് ഇത്. കെ പി എ മജീദും പി കെ അബ്ദുറബ്ബുമൊക്കെ വിജയിച്ച മണ്ഡലം. എന്നാല്‍ അവരൊക്കെ നേടിയതിനേക്കാള്‍ വളരെ വലിയ ഭൂരിപക്ഷത്തിനാണ് സമീര്‍ വിജയിച്ചിരിക്കുന്നത്. 63,387 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പി എം എ സമീര്‍ വിജയിച്ചിരിക്കുന്നത്.
പി എം എ സമീര്‍ 1,11,869 വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള സിപിഐയുടെ അജിത് കൊളാടി 48,482 വോട്ടുകള്‍ നേടി. ബിജെപിയുടെ റിജു സി രാഘവ് 11,497 വോട്ടുകള്‍ നേടി. മുസ്‍ലിം ലീഗിന്റെ ഏറ്റവും സുരക്ഷിതമായ കോട്ടകളിൽ ഒന്നായാണ് തിരൂരങ്ങാടി മണ്ഡലം അറിയപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ 15 വർഷമായി മണ്ഡലത്തിൽ എല്‍ഡിഎഫ് വോട്ട് ശതമാനം വർദ്ധിപ്പിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ എൽഡിഎഫ് ഇക്കുറി അജിത് കൊളാടിയിലൂടെ അട്ടിമറിയാണ് ലക്ഷ്യമിട്ടത്. എന്നാല്‍ അതിന് ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്ന യാഥാര്‍ഥ്യം വ്യക്തമാക്കുകയാണ് ഈ വിജയം.
തിരൂരങ്ങാടി മണ്ഡലത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകളും ഏ.ആർ നഗർ, തേഞ്ഞിപ്പലം, മൂന്നിയൂർ, വള്ളിക്കുന്ന്, പെരുവള്ളൂർ എന്നീ പഞ്ചായത്തുകളുമാണ്. മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും യുഡിഎഫ് ഭരണത്തിലാണ്. ലീഗിന്റെ ഉറച്ച വോട്ട് ബാങ്കും സംഘടനാ കരുത്തുമാണ് ഇത്തവണയും യുഡിഎഫിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ കെ.പി.എ. മജീദാണ് വിജയിച്ചത്. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്ന കെ.പി.എ. മജീദ് 9578 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽ.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥി നിയാസ് പുളിക്കലകത്തിനെ തോൽപ്പിച്ചത്. അന്ന് എൽഡിഎഫ് ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും തിരൂരങ്ങാടിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഇ.ടി. മുഹമ്മദ് ബഷീർ വലിയ ഭൂരിപക്ഷം നേടിയിരുന്നു. 2025-ലെ തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫ് തങ്ങളുടെ ആധിപത്യം നിലനിർത്തിയെങ്കിലും എൽഡിഎഫിന്റെ വോട്ട് വിഹിതത്തിലുണ്ടായ വർദ്ധനവ് ഈ തിരഞ്ഞെടുപ്പിലും ചർച്ചയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam