തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർമാരുടെ പേര് വെട്ടാൻ കോഴിക്കോട് കോർപ്പറേഷനിൽ വൻ തിരക്ക്

By Web TeamFirst Published Oct 31, 2020, 4:42 PM IST
Highlights

ജീവിച്ചിരിക്കുന്നവരെയും സ്ഥലത്തുള്ളവരെയും വോട്ടർ പട്ടികയിൽ നിന്നൊഴിവാക്കാൻ ഇടത് വലത് കക്ഷികൾ വ്യാപകമായി ശ്രമിക്കുന്നെന്നാണ് ഇരു കൂട്ടരുടെയും ആരോപണം. 

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ നിന്ന് പേര്  ഒഴിവാക്കുന്നതിനെ ചൊല്ലി കോഴിക്കോട് കോർപ്പറേഷനിൽ തർക്കം. എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ തമ്മിലാണ് തർക്കം. ജീവിച്ചിരിക്കുന്നവരുടെയും സ്ഥലത്തുള്ളവരുടെയും പേരുകൾ ഒഴിവാക്കാൻ ശ്രമമെന്നാരോപിച്ചാണ് ഇരുപക്ഷവും തമ്മിൽ തർക്കമുണ്ടായത്

ജീവിച്ചിരിക്കുന്നവരെയും സ്ഥലത്തുള്ളവരെയും വോട്ടർ പട്ടികയിൽ നിന്നൊഴിവാക്കാൻ ഇടത് വലത് കക്ഷികൾ വ്യാപകമായി ശ്രമിക്കുന്നെന്നാണ് ഇരു കൂട്ടരുടെയും ആരോപണം. ഒക്ടോബർ 27-നാണ് പേരൊഴിവാക്കുന്നതിനുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങിയത്. അവസാന ദിവസമായതോടെ മൂവായിരത്തിൽ അധികം അപേക്ഷകൾ കോർപ്പറേഷനിൽ എത്തിയതായി അധികൃതർ പറയുന്നു. 

കൊവിഡ് മാനദണ്ഡം പോലും പാലിക്കാതെ നൂറ് കണക്കിനാളുകളാണ് കോർപ്പറേഷൻ പരിസരത്ത് തിങ്ങിക്കൂടിയത്. അപേക്ഷ സ്വീകരിക്കുന്ന കൗണ്ടറിൽ ഉദ്യോഗസ്ഥർ കുറവായതും തിരക്ക് കൂടാൻ കാരണമായി. അതേസമയം പരാജയ ഭീതിയിലായ യുഡിഎഫ് വോട്ട് ഒഴിവാക്കാൻ നിരവധി അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ടെന്നും ഇത് മറച്ച് വെക്കാൻ മനപൂർവ്വം ബഹളമുണ്ടാക്കുകയാണെന്നുമാണ്  എൽ ഡിഎഫ് ആരോപണം.

click me!