
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ മുന്നണികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെ ഡീൽ ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതിശൻ രംഗത്ത് വന്നിരുന്നു. മഞ്ചേശ്വരം, കാസർകോട്, പാലക്കാട്, കോന്നി, റാന്നി, ഏറ്റുമാനൂർ എന്നീ മണ്ഡലങ്ങളിലാണ് ആരോപണം ഉന്നയിച്ചത്. ഇതിൽ കോന്നി ഒഴികെയുള്ള മണ്ഡലങ്ങളിലെല്ലാം യുഡിഎഫ് തന്നെയാണ് വിജയിച്ചത്. മൂന്ന് മണ്ഡലങ്ങളിൽ ബിജെപി രണ്ടാമത്ത് എത്തിയിട്ടുണ്ട്.
ബിജെപി വലിയ വിജയ പ്രതീക്ഷ പുലർത്തിയ മണ്ഡലമാണ് മഞ്ചേശ്വരം. കോൺഗ്രസിൻ്റെ സിറ്റിങ് സീറ്റ് ആണെങ്കിലും എൽഡിഎഫ് വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിയെ സഹായിക്കുമെന്നായിരുന്നു കോൺഗ്രസിൻ്റെ ആരോപണം. മഞ്ചേശ്വരത്ത് ബിജെപി രണ്ടാം സ്ഥാനത്താണ്. 96948 വോട്ടുകളാണ് മുസ്ലീംലീഗ് സ്ഥാനാർഥി എകെഎം അഷറഫ് നേടിയത്. ബിജെപി സ്ഥാനാർഥി കെ സരേന്ദ്രന് 67696 വോട്ടുകളാണ് ലഭിച്ചത്. 29252 വോട്ടുകളുടെ വ്യത്യാസമുണ്ട്. 21212 വോട്ടുകളാണ് എൽഡിഎഫ് സ്ഥാനാർഥി കെആർ ജയാനന്ദയ്ക്ക് ലഭിച്ചത്.
കാസർകോടും പാലക്കാടും ശക്തരായ സ്ഥാനാർഥികളെ നിർത്താതിരുന്നത് ബിജെപിയെ സഹായിക്കാനാണെന്നായിരുന്നു യുഡിഎഫ് ആരോപിച്ചിരുന്നത്. എന്നാൽ രണ്ട് മണ്ഡലങ്ങളിലും യുഡിഎഫ് തന്നെ വിജയിക്കുകയും എൽഡിഎഫ് മൂന്നാം സ്ഥാനത്താകുകയും ചെയ്തു. കോന്നി മണ്ഡലത്തിൽ കഴിഞ്ഞ തവണ ബിജെപി മുൻ അധ്യക്ഷൻ കെ സുരേന്ദ്രനായിരുന്നു മത്സരിച്ചിരുന്നത്. ആ മണ്ഡലം ബിഡിജെഎസിന് നൽകിയത് ബിജെപി വോട്ട് ഭിന്നിപ്പിച്ച് ഇടതുപക്ഷത്തിന് അനുകൂലമാക്കാനാണെന്നായിരുന്നു യുഡിഎഫിൻ്റെ ആരോപണം. കേരളത്തിൽ ഇടതുമുന്നണി തകർന്നടിഞ്ഞപ്പോഴും കോന്നി സിപിഎം നിലനിർത്തി. എൻഡിഎ മൂന്നാം സ്ഥാനത്തുമായി.
കോന്നിയും ഏറ്റുമാനൂരും
ശബരിമല ഉൾപ്പെടുന്ന കോന്നി മണ്ഡലം ട്വൻ്റി 20ക്ക് നൽകിയതും ഡീൽ ആരോപണത്തിന് വഴിവെച്ചിരുന്നു. ബിജെപി വോട്ടുകൾ ഭിന്നിച്ച് എൽഡിഎഫിന് അനുകൂലമാകുമെന്നായിരുന്നു ആരോപണം. എന്നാൽ മണ്ഡലത്തിൽ യുഡിഎഫ് ആണ് വിജയിച്ചു കയറിയത്. എൽഡിഎഫ് രണ്ടാം സ്ഥാനത്തും ട്വന്റി 20 മൂന്നാം സ്ഥാനത്തും തള്ളപ്പെടുകയായിരുന്നു. ഏറ്റുമാനൂർ മണ്ഡലത്തിലും ട്വൻ്റി 20 ആണ് മത്സരിച്ചത്. ട്വൻ്റി 20 മത്സരിച്ചാൽ ബിജെപി വോട്ടുകളുടെ ഗുണഭോക്താവ് എൽഡിഎഫ് ആകുമെന്നായിരുന്നു കോൺഗ്രസിൻ്റെ ആക്ഷേപം എന്നാൽ ഏറ്റുമാനൂരും യുഡിഎഫ് ജയിക്കുന്ന കാഴ്ചയാണ് കണ്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam