ഉദുമ പീഡനം: മുൻകൂർ ജാമ്യ അപേക്ഷ തള്ളി, സംഭവം അസ്വസ്ഥത ഉണ്ടാക്കുന്നതെന്ന് സുപ്രീം കോടതി

By Web TeamFirst Published Jan 9, 2023, 1:06 PM IST
Highlights

 പ്രതികൾ അന്വേഷണത്തോട് സഹകരിക്കാതെ ഒളിവിലാണെന്ന സംസ്ഥാനത്തിന്‍റെ വാദം കോടതി അംഗീകരിച്ചു. 

ദില്ലി: ഉദുമ പീഡനക്കേസില്‍ എട്ട് പ്രതികളുടെ മുൻകൂർ ജാമ്യ അപേക്ഷ സുപ്രിം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. സംഭവം അസ്വസ്ഥത ഉണ്ടാക്കുന്നതെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അതോടൊപ്പം പ്രതികൾ അന്വേഷണത്തോട് സഹകരിക്കാതെ ഒളിവിലാണെന്ന സംസ്ഥാനത്തിന്‍റെ വാദവും കോടതി അംഗീകരിച്ചു. 

രാത്രിയില്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നതാണ് കേസിന് ആസ്പദമായ സംഭവം. എട്ടുമാസം പ്രായമായ കുഞ്ഞിനൊപ്പം ഭര്‍തൃവീട്ടില്‍ താമസിക്കുന്ന യുവതിയെ 2016-ല്‍ 21 പ്രതികള്‍ രാത്രിയില്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് കേസ്. സംഭവം നടക്കുമ്പോള്‍ യുവതിയുടെ ഭര്‍ത്താവ് ഖത്തറിലായിരുന്നു. യുവതിയുടെ പരാതിയില്‍ 2020 ഓഗസ്റ്റ് 31-ന് ബേക്കല്‍ പൊലീസാണ് ആദ്യം കേസെടുത്തത് അന്വേഷണം നടത്തിയത്. എന്നാല്‍ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് യുവതി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി നല്‍കി. ഇതിനെ തുടര്‍ന്ന് കണ്ണൂര്‍ ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുക്കുകയായിരുന്നു. 

പെണ്‍കുട്ടി പീഡനത്തിനിരയായ ദിവസങ്ങളില്‍ പ്രതികള്‍ വിദേശത്തായിരുന്നവെന്നാണ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ കോടതിയില്‍ സമര്‍പ്പിച്ച കേസ് ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നതെന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍. ബസന്തും അഭിഭാഷകന്‍ മുകുന്ദ് പി. ഉണ്ണിയും വാദിച്ചു. എന്നാല്‍, തീയതികള്‍ പീഡനത്തിനിരയായ പെണ്‍കുട്ടി രഹസ്യ മൊഴിയില്‍ പറഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദേശത്ത് ഇരുന്ന് പ്രതികള്‍ ഇരയെ ബ്ലാക്മെയില്‍ ചെയ്തത് ഗൗരവ്വമേറിയ സംഭവമാണെന്നും ബെഞ്ച് നിരീക്ഷിച്ചു. കേസ് ഞെട്ടിപ്പിക്കുന്നതാണെന്നും അതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്‍റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ കോടതിയില്‍ വാദിച്ചു.


 

click me!