
കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലുണ്ടായ എസ്എഫ്ഐ അതിക്രമത്തെ ശക്തമായി അപലപിച്ച് ഉമ തോമസ് എംഎല്‍എ. യഥാ രാജ തഥ പ്രജ എന്നതാണ് അവസ്ഥയെന്ന് ഉമ തോമസ് വിമര്‍ശിച്ചു. ആക്രമണമുണ്ടായ കൊച്ചിയിലെ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് സന്ദര്‍ശിച്ച ഉമ, പൊലീസിന്‍റെ ഭാഗത്ത് കടുത്ത വീഴ്ചയുണ്ടായെന്നും കുറ്റപ്പെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിന് നേരെയുണ്ടായ എസ്എഫ്ഐ അതിക്രമത്തിനെതിരെ ദേശീയ തലത്തിൽ അടക്കം വൻ പ്രതിഷേധമാണ് ഉയരുന്നത്. സർക്കാരിനും ഇടത് പക്ഷത്തിനുമെതിരെ വാർത്തകൾ വരുമ്പോൾ അസഹിഷ്ണുതയാണെന്നും പിണറായി സർക്കാരിന് തുടർഭരണം കിട്ടിയതിന്റെ ധാർഷ്ട്യമാണിങ്ങനെ പ്രകടിപ്പിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി. എസ്എഫ്ഐ അതിക്രമം ജനാധിപത്യത്തിന്റെ കറുത്തമുഖമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ തുറന്നടിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിന് നേരെയുണ്ടായ അക്രമണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും എസ്എഫ്ഐക്കുമെതിരെ മുന്‍ മന്ത്രി ഷിബു ബേബി ജോണും രംഗത്തെത്തി. ഏഷ്യാനെറ്റ് ന്യൂസിനെതിരായ നടപടി അസാധാരണമാണെന്നും മുഖ്യമന്ത്രി കുട്ടി കുരങ്ങുകളെ കൊണ്ട് ചുടു ചോറ് വാരിക്കുകയാണെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. ലഹരിക്കെതിരെ വാർത്തകൾ നൽകുമ്പോൾ എന്തിന് സിപിഎം അസ്വസ്ഥത കാണിക്കുന്നുവെന്നും അദ്ദേഹം ചോദിക്കുന്നു.
ഇന്നലെ രാത്രി എഴരയോടെയാണ് എഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിന് നേരെ ആക്രമണം നടക്കുന്നത്. മുപ്പതോളം വരുന്ന എസ്എഫ്ഐ സംഘം സുരക്ഷാ ജീവനക്കാരെ തള്ളിമാറ്റി ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചിയിലെ റീജിയണൽ ഓഫീസിലെത്തി പ്രവർത്തനം തടസ്സപ്പെടുത്തി. അതിക്രമവാർത്ത പുറത്തെത്തിയതോടെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഉയർന്നത് വലിയ പ്രതിഷേധം.