കൊച്ചി: ഉമ തോമസിന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും എന്നാൽ, വെന്‍റിലേറ്ററിൽ തുടരേണ്ടതുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിൻ. ശ്വാസകോശത്തിന് പുറത്ത് വെള്ളം കെട്ടുന്ന അവസ്ഥയുള്ളതിനാൽ ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നും നിരീക്ഷണം തുടരേണ്ടതുണ്ടെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി. ഉമ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനായി ചേര്‍ന്ന സംയുക്ത മെഡിക്കല്‍ ബോര്‍ഡ് യോഗത്തിനുശേഷമാണ് പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്.
തീവ്രപരിചരണ വിഭാഗത്തിൽ വെന്‍റിലേറ്ററിൽ തന്നെ തുടരുന്ന ഉമ തോമസിന്‍റെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെങ്കിലും എന്നിരുന്നാലും ശ്വാസകോശത്തിനേറ്റ് ചതവും ക്ഷതവും മൂലം ശ്വാസകോശത്തിന് പുറത്ത് വെളളം കെട്ടുന്ന റിയാക്റ്റീവ് പ്ലൂറൽ എഫ്യൂഷൻ എന്ന അവസ്ഥ ഉടലെടുത്തിട്ടുണ്ടെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്.
ഇതിൽ അത്യന്തം ആശങ്കപ്പെടേണ്ടതില്ലെങ്കിൽ കൂടി കൃത്യമായ നിരീക്ഷണവും ചികിത്സയും വേണ്ടി വന്നേക്കാമെന്ന് റിനൈ മെഡിസിറ്റി മെഡിക്കൽ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു. വെന്‍റിലേറ്ററിൽ നിന്നും മാറ്റാനുള്ള ശ്രമം തുടരുകയാണ്. സർക്കാർ നിയോഗിച്ച ഡോ. ജയകുമാറിന്‍റെ നേതൃത്വത്തിൽ കാർഡിയോവാസ്കുലാർ, ന്യൂറോളജി, പൾമണോളജി വിഭാഗത്തിലെ വിദഗ്ധർ ഉൾപ്പെടുന്ന സംഘം ഇന്ന് റിനൈ മെഡിസിറ്റിയിലെത്തി ചികിത്സാസംഘവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം രോഗിയെ സന്ദർശിച്ച് മടങ്ങി. നൽകിക്കൊണ്ടിരിക്കുന്ന ചികിത്സയിലും രോഗിക്ക് ഉണ്ടായിട്ടുള്ള പെട്ടെന്നുള്ള പുരോഗതിയിലും പ്രസ്തുതസംഘം സംതൃപ്തി രേഖപ്പെടുത്തിയെന്നും കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ നിര്‍ദേശ പ്രകാരമാണ് കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തിയത്. ഡോ. ജയകുമാറിനെ കൂടാതെ കോട്ടയം മെഡിക്കല്‍ കോളേജിലെ ന്യൂറോസര്‍ജറി വിഭാഗം അസോ. പ്രൊഫസര്‍ ഡോ. ഫിലിപ്പ് ഐസക്, എറണാകുളം മെഡിക്കല്‍ കോളേജിലെ പള്‍മണോളജി വിഭാഗം പ്രൊഫ. ഡോ. വേണുഗോപാല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ആശുപത്രിയിലെ മെഡിക്കല്‍ സംഘവുമായി ഇവര്‍ തുടർ ചികിത്സ ചര്‍ച്ച ചെയ്തു. മന്ത്രി വീണാ ജോര്‍ജ് ഈ സംഘവുമായി ആശയവിനിമയം നടത്തി. എംഎല്‍എയുടെ ആരോഗ്യ നില മെച്ചപ്പെട്ടുവരുന്നു. കൃത്യമായ രീതിയില്‍ ചികിത്സ തുടരുന്നുവെന്നും സംഘം വിലയിരുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam