
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയിൽ രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു. സാമ്പത്തിക ചൂഷണത്തിനാണ് സംഘാടകർക്കെതിരെ കേസെടുത്തത്. എറണാകുളം അസി.കമ്മീഷണർ ഓഫീസിൽ പരാതിക്കാരായ രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സംഘാടകരുടെ പണപിരിവിനെ സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.
സ്പോൺസർമാരായ കല്യാൺ സിൽക്സ് അടക്കമുള്ളവരുടെ മൊഴിയെടുക്കും. നർത്തകരുടെ വസ്ത്രത്തിന്റെ പേരിൽ പണപ്പിരിവ് നടത്തിയത് തങ്ങൾ വൈകിയാണ് അറിഞ്ഞതെന്ന് കല്യാൺ സിൽക്സ് വാർത്താഗ്രൂപ്പിലൂടെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കല്യാൺ സിൽക്സ് അടക്കമുള്ള സ്പോൺസർമാരെ കാണുന്നത്. ടിക്കറ്റ് വെച്ച് നടത്തിയ പരിപാടിയിൽ ബുക്ക് മൈ ഷോയിൽ നിന്നും പൊലീസ് വിവരങ്ങൾ തേടും. സംഭവത്തില്‍ ദിവ്യ ഉണ്ണിയുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും. നടൻ സിജോയ് വർഗീസിനെയും വിളിപ്പിക്കും.
സ്ഥാപനവുമായുള്ള താരങ്ങളുടെ സാമ്പത്തിക ഇടപാടുകളാണ് പൊലീസ് പരിശോധിക്കുന്നത്. ഗിന്നസ് പരിപാടിക്കായി ഉണ്ടാക്കിയ കരാർ രേഖകൾ അടക്കം ഹാജരാക്കാൻ ദിവ്യ ഉണ്ണിയോട് ആവശ്യപ്പെടും. ബ്രാൻഡിംഗ് പാർട്ണർ എന്ന നിലയിലാണ് സഹകരിച്ചതെന്നാണ് നടൻ സിജോയ് വർഗീസ് അറിയിച്ചിരിക്കുന്നത്. സിജോയ് വർഗീസിന് പണം കൈമാറിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കും. ഗിന്നസ് പരിപാടിയുമായി സഹകരിച്ച സിനിമ സീരിയൽ താരങ്ങളുടെയും ഗായകരുടെയും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, സാമ്പത്തിക ചൂഷണത്തിൽ ഡാൻസ് ടീച്ചർമാരെയും പ്രതികളാകും. നൃത്ത അധ്യാപകർ വഴിയായിരുന്നു പണപ്പിരിവ്. ഇടനിലക്കാർ എന്ന നിലയിലാണ് ഡാൻസ് ടീച്ചർമാരെ നടപടി എടുക്കുക. കൂടുതൽ പരാതികൾ കിട്ടിയാൽ അതിനനുസരിച്ച് കേസെടുക്കാനാണ് പൊലീസിന്‍റെ തീരുമാനം.
അതിനിടെ, പൊലീസ് ബുക്ക് മൈ ഷോയിൽ നിന്ന് വിവരങ്ങൾ തേടി. ടിക്കറ്റ് വെച്ച് സ്റ്റേഡിയത്തിലേക്ക് ആളെ കയറ്റിയതിലാണ് വിവരശേഖരണം. ഇരുപതിനായിരത്തോളം ടിക്കറ്റുകൾ വിറ്റെന്നാണ് മൃദംഗ വിഷൻ ഭാരവാഹികളുടെ മൊഴി. 149 രൂപയ്ക്കാണ് ടിക്കറ്റുകൾ വിറ്റത് എന്നാണ് മൊഴിയിലുള്ളത്. എന്നാൽ അതിൽ കൂടുതൽ തുക മുടക്കി എന്നാണ് നർത്തകരുടെ മാതാപിതാക്കൾ പറയുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ വേണ്ടിയാണ് ബുക്ക് മൈ ഷോയിൽ നിന്ന് വിവരങ്ങൾ തേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam