
ദില്ലി: ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ മത്സ്യബന്ധന മേഖലയ്ക്കായി പ്രഖ്യാപിച്ച ഇളവ് മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയാകുമോയെന്ന് ആശങ്ക. ആഴക്കടലിൽ വലിയ ബോട്ടുകളും ചെറു കപ്പലുകളും ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നവർക്ക് വലിയ ആശ്വാസമാകുന്ന പദ്ധതി കേരളത്തിലടക്കം മത്സ്യത്തൊഴിലാളികളുടെ ആശങ്ക വർധിക്കാൻ കാരണമായേക്കും. ഇതിലൂടെ ചെറുകിട വള്ളക്കാർക്കും ബോട്ടുകാർക്കും വരുമാനം കുറയുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
സമുദ്രത്തിൽ ഇന്ത്യയുടെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിലോ അന്താരാഷ്ട്ര സമുദ്രപരിധിയിലോ പോയി മീൻ പിടിക്കുന്ന ഇന്ത്യൻ ബോട്ടുകൾ ഇനി മുതൽ നികുതി നൽകേണ്ടതില്ലെന്നാണ് പ്രഖ്യാപനം. ഇത് ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന വലിയ ബോട്ടുകൾക്ക് വലിയ തോതിൽ സാമ്പത്തിക ലാഭമുണ്ടാക്കുന്ന പ്രഖ്യാപനമാണ്. ഇത്തരത്തിൽ പിടിക്കുന്ന മീൻ വിദേശ തുറമുഖങ്ങളിൽ കൊണ്ടുപോയി ഇറക്കുന്നത് കയറ്റുമതിയായിട്ടാണ് ഇനി കണക്കാക്കുക. സമുദ്രോൽപ്പന്ന കയറ്റുമതിയിൽ നിന്നുള്ള വരുമാനം ഇതിലൂടെ വർദ്ധിക്കുമെന്ന് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നു. ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ആഴക്കടൽ മത്സ്യബന്ധനം വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം.
കേരളത്തിലെ വൻകിട ട്രോളറുകൾക്കും ഈ മേഖലയിൽ വലിയ തോതിൽ നിക്ഷേപം നടത്തിയവർക്കും ഇത് നേട്ടമാണ്. എന്നാൽ സാധാരണ മത്സ്യത്തൊഴിലാളികൾക്ക് ഈ പ്രഖ്യാപനം അത്ര ആശ്വാസകരമല്ല. ആധുനിക സംവിധാനങ്ങൾ അടക്കം ഉപയോഗിച്ച് ആഴക്കടലിൽ മീൻ പിടിക്കുന്ന വലിയ ബോട്ടുകൾക്കും ചെറുകപ്പലുകൾക്കും മാത്രം പ്രയോജനപ്പെടുന്നതാണ് പ്രഖ്യാപനം. മത്സ്യബന്ധന മേഖലയിൽ വൻകിട കമ്പനികൾ പിടിമുറുക്കാൻ ഇത് കാരണമാകും. കേരളത്തിലെ ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും തീരക്കടലിനെ ആശ്രയിക്കുന്നവരാണ്. വൻകിട ബോട്ടുകൾക്ക് ലഭിക്കുന്ന ഈ ഇളവുകൾ സാധാരണക്കാർക്ക് ലഭിക്കില്ല. ആഴക്കടലിൽ നിന്ന് നികുതിയില്ലാതെ മീൻ വൻതോതിൽ വിപണിയിലെത്തുന്നത്, പ്രാദേശിക വിപണിയിൽ മീൻ വില കുറയാൻ കാരണമായേക്കാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam