ദില്ലി: ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്കായി കേരളത്തിന് 72 കോടി രൂപ കേന്ദ്രം അനുവദിച്ചു. അമിത്ഷാ ചെയർമാനായിട്ടുള്ള ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം. വിവിധ സംസ്ഥാനങ്ങൾക്കായി 1115.67 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഉത്തരാഖണ്ഡിന് 139 കോടി രൂപയും, ഹിമാചൽ പ്രദേശിന് 139 കോടി രൂപയും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് 378 കോടി രൂപയും മഹാരാഷ്ട്രയ്ക്ക് 100 കോടി രൂപയുമാണ് അനുവദിച്ചത്. കർണാടകത്തിനും കേരളത്തിനും 72 കോടി വീതവും, തമിഴ്നാടിനും പശ്ചിമ ബംഗാളിനും 50 കോടി രൂപ വീതവും അനുവദിച്ചു. മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങളിൽ ആഘാതം കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്.
അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, മേഘാവയ, മിസോറാം, നാഗാലാൻഡ്, സിക്കിം, ത്രിപുര എന്നീ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്. ദുരന്ത പ്രതിരോധ പരിശീലനത്തിനായി എല്ലാ സംസ്ഥാനങ്ങൾക്കും 115.67 കോടി രൂപ അനുവദിച്ചു. ഏഴ് നഗരത്തിൽ പ്രളയ ലഘൂകരണ പ്രവർത്തനങ്ങൾക്ക് നേരത്തെ 3075.65 കോടി രൂപ ഇതേ സമിതി അനുവദിച്ചിരുന്നു.
ഈ വർഷം വിവിധ സംസ്ഥാനങ്ങൾക്കായി 21476 കോടി രൂപ അനുവദിച്ചെന്നും കേന്ദ്രം വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു.
വയനാട് പുനരധിവാസം; ഭൂമി ഏറ്റെടുക്കുന്നതിനെതിരായ ഹര്‍ജി വിധി പറയാനായി മാറ്റി
കൊച്ചി: വയനാട് ദുരിതബാധിതർക്കായുള്ള മോഡൽ ടൗൺഷിപ്പ് നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി. പുനരധിവാസ പദ്ധതി വൈകിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മീഡിയേഷനിലൂടെ പ്രശ്ന പരിഹാരം സാധ്യമല്ലേയെന്നും കോടതി ചോദിച്ചു.
ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് എസ്റ്റേറ്റ് ഉടമകളും സർക്കാരും തമ്മിൽ ചർച്ച നടത്തിയതിനുശേഷവും ധാരണയായില്ലെങ്കിൽ മാത്രം വസ്തുതതകളുടെ അടിസ്ഥാനത്തിൽ പരിഗണിക്കുന്നതല്ലെ ഉചിതമെന്നും കോടതി പരാമർശിച്ചു.. എന്നാൽ ഭൂമി നിയമപരമായ രീതിയിലല്ല ഏറ്റെടുക്കുന്നതെന്ന് ഹർജിക്കാരായ ഹാരിസൺസ് മലയാളം ലിമിറ്റഡും എൽസ്റ്റോൺ ടീ എസ്റ്റേറ്റും അറിയിച്ചു. ഭൂമി എറ്റെടുക്കുന്നുണ്ടെങ്കിൽ എൺപതം ശതമാനം തുക ആദ്യം തന്നെ നൽകേണ്ടതാണെന്നും ഹർജിക്കാർ നിലപാടെടുത്തു. എന്നാൽ, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രാഥമിക ഘട്ടത്തിലാണെന്നും കരാറൊന്നും ആയിട്ടില്ലെന്നും എജി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam