
ദില്ലി: താന്‍ ഇടനിലക്കാരനെന്ന വി.ഡി സതീശന്‍റെ പരാമര്‍ശത്തില്‍ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെറുവിരലനക്കാത്തത് എന്തെന്ന ചോദ്യമാണ് സതീശനെ വിറളി പിടിപ്പിച്ചതെന്ന് മുരളീധരന്‍ പറഞ്ഞു. പിണറായി വിജയനും മകൾക്കും എതിരെ അന്വേഷണം ആവശ്യപ്പെടാനുള്ള ത്രാണി വി. ഡി. സതീശന് ഇല്ല. സതീശന്‍–പിണറായി അന്തര്‍ധാര കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കു മാത്രമല്ല, കോണ്‍ഗ്രസുകാര്‍ക്കും ഇതിനോടകം വ്യക്തമായിട്ടുണ്ട്. 'സഹകരണാത്മക പ്രതിപക്ഷ'ത്തിന്‍റെ വാചകമടി വേണ്ടെന്നും മുരളീധരൻ പറഞ്ഞു.
സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലില്‍ കിടന്നത് ഏത് അന്തര്‍ധാരയിലാണെന്നും വി മുരളീധരന്‍ ചോദിച്ചു. 'ഇന്ത്യ' സഖ്യമാണ് രാജ്യം ഭരിച്ചിരുന്നതെങ്കിൽ ശിവശങ്കർ ഇപ്പോൾ പട്ടുമെത്തയിൽ ഉറങ്ങിയേനെ എന്നും കേന്ദ്രമന്ത്രി പരിഹസിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ 'മാസപ്പടി' വാര്‍ത്ത വന്നപ്പോള്‍ നിയമസഭയില്‍ ഇറങ്ങി ഓടിയ ആളാണ് വി.ഡി സതീശനെന്ന് മുരളീധരന്‍ പറഞ്ഞു. സര്‍വകലാശാലകളിലെ ബന്ധുനിയമനവും അഴിമതിയും ഗവര്‍ണര്‍ ചോദ്യം ചെയ്തപ്പോള്‍ പിണറായിക്കായി ഗവര്‍ണറെ പുലഭ്യം പറയാന്‍ സതീശന്‍ രംഗത്തിറങ്ങിയത് കേരളം കണ്ടതാണ്. പിണറായിയെ സന്തോഷിപ്പിക്കാൻ ''രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കരുതെന്ന്'' പറഞ്ഞയാളാണ് കേരളത്തിന്‍റെ പ്രതിപക്ഷ നേതാവ് എന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ജയിലില്‍ക്കിടന്നപ്പോള്‍ പിണറായി വിളിച്ച ചര്‍ച്ചക്ക് പോയയാളാണ് സതീശന്‍. ''കേന്ദ്രംസാമ്പത്തികമായി ഞെരുക്കുന്നു'' എന്ന പിണറായി വിജയന്‍റെ കള്ളക്കഥയില്‍ പ്രതിപക്ഷ നേതാവ് മൗനം പുലര്‍ത്തിയത് അന്തര്‍ധാരയല്ലെങ്കില്‍ പിന്നെയെന്താണ് എന്നും വി. മുരളീധരൻ ചോദിച്ചു.
പിണറായിയുടെയും മകളുടെയും ബംഗളൂരുവിലെ കടലാസ് കമ്പനിക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെടാന്‍ സതീശന് മുട്ടുവിറയ്ക്കും എന്ന് കേരളത്തിന് ബോധ്യമായി. 'താൻ ഇടനിലക്കാരനാണ്', കേരളത്തിലെ ജനങ്ങള്‍ക്ക് നരേന്ദ്രമോദി സര്‍ക്കാരിന്‍റെ സദ്ഭരണഫലങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഇടനിലയാണ് അതെന്ന് വി.ഡി സതീശന്‍ തീരിച്ചറിയണമെന്നും കേന്ദ്ര മന്ത്രി വി മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.
'ഒരു പെൺകുട്ടിയെ സംരംഭം നടത്തി ജീവിക്കാൻ സമ്മതിക്കില്ലേ?' വീണയെ പിന്തുണച്ച് ഇ പി ജയരാജന്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam