
തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി മോഷണത്തിന് ശ്രമിച്ച ഉത്തർപ്രദേശ് സംഘം തലസ്ഥാനത്ത് പദ്ധതിയിട്ടത് വൻ മോഷണം. ഇവർ തുമ്പയിലും മോഷണം നടത്തിയെന്ന് പൊലീസ് കണ്ടെത്തി. പുതപ്പു വിൽപനക്കാരായി നഗരം മുഴുവൻ മോഷണ സംഘം സഞ്ചരിച്ചു. ആളില്ലാത്ത വീടുകളായിരുന്നു ലക്ഷ്യം. തോക്കുചൂണ്ടിയതിൽ രണ്ടാമൻ ഉത്തർപ്രദേശ് സ്വദേശി ഗുലാം മുഹമ്മദ് ആണോ എന്ന് പൊലിസിന് സംശയം ഉണ്ട്.
മുഖ്യപ്രതി ഉത്തർ പ്രദേശ് സ്വദേശി മോനിഷിനെ ഇന്നലെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. മൂന്നു മാസമായി മോനിഷ് തമ്പാനൂരിലും വഞ്ചിയൂരിലും വാടകയ്ക്ക് താമസിക്കുകയായിരുന്നു. മോഷണത്തിന് ശേഷം ഒപ്പം താമസിച്ചിരുന്ന സ്ത്രീയുമായി ഇയാൾ രക്ഷപ്പെട്ടെന്നും കണ്ടെത്തി. മോനിഷിനെ കണ്ടെത്താൻ പൊലീസ് ലുക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്
കോവളത്തുനിന്നും വാടകക്കെടുത്ത സ്കൂട്ടറിൽ വ്യാജ നമ്പർ പ്ലേറ്റ് ഒട്ടിച്ചാണ് മോഷ്ടാക്കള്‍ നഗരത്തിൽ കറങ്ങി നടന്നത്. വാഹനം വാടകക്ക് എടുത്തവർ ഉത്തർപ്രദേശ് സ്വദേശികളാണെന്ന് കോവളത്ത് നടത്തിയ അന്വേഷണത്തിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പ്രതികൾക്കായി നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ് അന്വേഷണം വ്യാപകമാക്കിയപ്പോഴാണ് മോനിഷിനെ തിരിച്ചറിയാൻ ആയത്.
കഴിഞ്ഞ ദിവസം പട്ടാപ്പകലാണ് ഒരു സ്കൂട്ടറിൽ കറങ്ങി നടന്നത് രണ്ടുപേർ നഗരത്തിൽ ഭീതിപടർത്തിയത്. ഫോർട്ട് സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടിൽ നിന്നും അഞ്ചുപവനും പണവും മോഷണം നടത്തിയവർ നേരെയെത്തിയത് ഇടപ്പഴഞ്ഞിയിലാണ്. ഇവിടെ ഒരു അധ്യാപികയുടെ വീട്ടിലെ മോഷണ ശ്രമം തടയാൻ ശ്രമിച്ചപ്പോള്‍ നാട്ടുകാരന് നേരെ മോഷ്ടാക്കള്‍ തോക്കുചൂണ്ടി രക്ഷപ്പെടുകയായിരുന്നു. മോഷ്ടാക്കളെ തടയാൻ ശ്രമിച്ച പൊലീസിന് നേരെയും തോക്കുചൂണ്ടി. മണിക്കൂറുകള്‍ പൊലീസിന്റെ മൂക്കിന് തുമ്പിൽ തോക്കുമായി കറങ്ങി നടന്നവർ പിഎംജി പൊലീസ് ക്വാർട്ടേഴ്സിന് സമീപം സ്കൂട്ടർ ഉപേക്ഷിച്ച് കടന്നു കളഞ്ഞു.
പൊലീസ് നഗരത്തിലെ നഗരത്തിലെ എല്ലാ സ്റ്റേഷനുകളിലേക്കും ഉടൻ വിവരം ഉടൻ കൈമാറി. വഞ്ചിയൂർ പുന്നപുരത്ത് വച്ച് മോഷ്ടാക്കള്‍ സ്പെയർ പാർട്സ് കടയിൽ കയറി. മോഷ്ടാക്കളെ ശ്രദ്ധിച്ച ഒരു പൊലീസുകാരൻ ഇവരെ തടയാൻ ശ്രമിച്ചപ്പോഴും തോക്കുചൂണ്ടുകയായിരുന്നു.