സാലറിചലഞ്ചില്‍ മുഖംതിരിച്ച സംഘടനാ നേതാവ് പ്രധാനാധ്യാപകന്‍; വിദ്യാര്‍ഥികളുടെ സംഭാവന ശ്രദ്ധേയമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Apr 27, 2020, 6:50 PM IST
Highlights

വിഷുകൈനീട്ടം, സക്കാത്ത്, സമ്പാദ്യക്കുടുക്കയിലെ പണം എന്നിവയില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ ഇത്രയും തുക നല്‍കിയത് എന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തിനായി ആറ് ദിവസത്തെ ശമ്പളം മാറ്റിവയ്ക്കാന്‍ സര്‍ക്കാരിറക്കിയ ഉത്തരവ് കത്തിക്കാന്‍ ആഹ്വാനം നല്‍കിയ അധ്യാപക സംഘടനയുടെ സെക്രട്ടറി പ്രധാന അധ്യാപകനായ സ്കൂളിലെ വിദ്യാര്‍ഥികളുടെ വക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10000ത്തിലധികം രൂപ. തിരുവനന്തപുരം പോത്തന്‍കോട് ജിയുപി സ്കൂളിലെ വിദ്യാര്‍ഥികളാണ് വിഷുകൈനീട്ടം, സക്കാത്ത്, സമ്പാദ്യക്കുടുക്ക എന്നിവയിലൂടെ സ്വരൂപിച്ച പണം കൈമാറിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

പ്രതിപക്ഷ അധ്യാപക സംഘടനാ നേതാവ് ഹെഡ്‍മാസ്റ്ററായ പോത്തന്‍കോട് ജിയുപി സ്കൂളില്‍ എല്ലാവരും ശ്രദ്ധിക്കേണ്ട ഒരു സംഭവമുണ്ടായി എന്നുപറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. അതേസമയം, ഇടത് അനുകൂല അധ്യാപക സംഘടനയായ കെഎസ്‍ടിഎ 24 ലക്ഷം രൂപ വിലവരുന്ന 4000 പിപിഇ കിറ്റുകള്‍ ആരോഗ്യവകുപ്പിന് കൈമാറി എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

സാലറി ചലഞ്ച് ഉത്തരവ് കത്തിച്ച അധ്യാപകര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. വിഷു കൈനീട്ടവും സക്കാത്തും അടക്കം കുട്ടികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചാണ് പ്രതിപക്ഷ അധ്യാപക സംഘടനയെ മുഖ്യമന്ത്രി വിമർശിച്ചത്. ആടിനെ വിറ്റ് പണം നല്‍കിയവരെയും വിഷുക്കൈനീട്ടം നല്‍കിയവരെയും മുഖ്യമന്ത്രി ഓര്‍മിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ചില അധ്യാപകരുടെ മനോഭാവത്തിന്‍റെ പ്രശ്നമാണെന്നും എന്നാൽ നടപടി ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.  

Read more: 'ഉത്തരവ് കത്തിച്ചവരോട്'; ആടിനെ വിറ്റ് പണം നല്‍കിയ സുബൈദയും, കൈനീട്ടം നല്‍കിയ കുട്ടികളുമുണ്ടിവിടെ; മുഖ്യമന്ത്രി

click me!