
തിരുവനന്തപുരം: ഐഎച്ച്ആർഡി ഡയറക്ടറുടെ ചുമതല വഹിക്കുന്ന മുൻ മുഖ്യമന്ത്രി വിഎസിന്റെ മകൻ അരുൺ കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡി യിലെ ഉദ്യോഗസ്ഥനായ അരുൺകുമാർ, അമ്പലപ്പുഴ മത്സരിക്കുന്ന ജി സുധാകരൻ ഉൾപ്പെടെയുള്ള മുൻ സിപി നേതാക്കളുടെ രാഷ്ട്രീയ തീരുമാനങ്ങളെ കുറിച്ച് തന്റെ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിനെതിരെയാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതി.
ഐഎച്ച്ആർഡി യിലെ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവരാണ്. കേരള സർവീസ് ചട്ട വ്യവസ്ഥകൾകൂടി ബാധകമാക്കിയാണ് ഐഎച്ച് ആർ ഡി പ്രവർത്തിക്കുന്നത്. രാഷ്ട്രീയ വേരുകൾ മറന്ന് പുതിയ താവളങ്ങൾ തേടുന്നത് കാണുമ്പോൾ അത്ഭുതമല്ല സഹതാപമാണ് തോന്നുന്നത്. പുന്നപ്ര- വയലാറിൻറെ മണ്ണിലെ പോരാട്ടവീര്യം വിപണിയിൽ വയ്ക്കാനുള്ളതല്ലെന്ന് ഇത്തരക്കാർ വൈകാതെ തിരിച്ചറിയും. പലയിടങ്ങളിലും പാർട്ടി പ്രവർത്തകർക്കിടയിൽ സ്വരഭേദം കേൾക്കുന്നുണ്ടെന്നും പ്രസ്ഥാനത്തെ ജീവശ്വാസമായി കാണുന്ന സാധാരണക്കാരുടെ വികാരം ഉൾക്കൊള്ളാൻ പാർട്ടി നേതൃത്വത്തിന് കഴിയുമെന്നും അരുൺ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇത് ചട്ടവിരുദ്ധമാണെന്ന് പരാതിയിൽ പറയുന്നത്.
സർക്കാർ സ്ഥാപനത്തിൽ ഉന്നത പദവി വഹിച്ചുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പിന് തയ്യാറായ അരുൺകുമാർ ഈ പദവിക്ക് അനുയോജ്യനല്ലെന്നും, തെരഞ്ഞെടുപ്പ് സമാഗതമായിരിക്കുന്ന വേളയിൽ അരുൺ കുമാറിനെ അടിയന്തരമായി ഡയറക്ടർ സ്ഥാനത്ത് നീക്കം ചെയ്യാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam