
ആലപ്പുഴ: അഞ്ച് വർഷം മുൻപ് വയറ്റിനുള്ളിൽപ്പെട്ട കത്രിക കുരുക്കിൽ നിന്ന് മോചിതയായി ആലപ്പുഴ സ്വദേശി ഉഷ ജോസഫ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയക്ക് ശേഷമാണ് ഉഷയുടെ ദുരിതജീവിതത്തിന് അവസാനമായത്. ഒപ്പം നിന്ന എല്ലാവർക്കും നന്ദി പറഞ്ഞ ഉഷയുടെ കുടുംബം നഷ്ടപരിഹാരത്തിനോ ചികിത്സ ചിലവ് സംബന്ധിച്ചോ സർക്കാരിൽ നിന്ന് ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് അറിയിച്ചു. അഞ്ച് വർഷമായി അനുഭവിച്ച വേദനയ്ക്ക് ആശ്വാസമുണ്ടെന്ന് വീട്ടിലെത്തിയ ഉഷ പറഞ്ഞു. ഇത്തരത്തിൽ ഒരു വേദന ഇനി ഒരു സ്ത്രീയും അനുഭവിക്കരുത്. ഉത്തരവാദികൾക്കെതിരെ കൃത്യമായ നടപടി വേണമെന്നും മകന് ജോലി നൽകിയെങ്കിലും സഹായിക്കണമെന്നും ഉഷ പറഞ്ഞു.
2021മെയ് മാസത്തിലായിരുന്നു ഉഷ വണ്ടാനം മെഡിക്കൽ കോളേജിൽ ഗർഭാശയ മുഴ നീക്കം ചെയ്യാനായി ശസ്ത്രക്രിയക്ക് വിധേയയായത്. കൊവിഡ് കാലത്തെ ആൾക്ഷാമം ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കും നഴ്സിനും ക്ലീൻ ചീറ്റാണ് നൽകിയിരിക്കുന്നത്. കേസെടുത്ത പൊലീസ് തുടർനടപടിക്കായി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ആലപ്പുഴ ഡിഎംഒക്ക് കത്ത് നൽകിയിരിക്കുകയാണ്. ഫെബ്രുവരി 20ന് ഉഷയുടെ അവസ്ഥ മാധ്യമങ്ങൾ വാർത്തയാക്കിയതോടെ ആലപ്പുഴ എം പി ഇടപെട്ടാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ ഉറപ്പാക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam