ഡി എഫ് ഒ ധനേഷിനെയടക്കം ഭീഷണിപ്പെടുത്തിയവരെ സംരക്ഷിക്കുന്ന നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും സതീശന്‍ കുറ്റപ്പെടുത്തി.
പത്തനംതിട്ട: മുട്ടിൽ മരംമുറി കേസിൽ എല്ലാ തെളിവുകളും പുറത്ത് വന്നിട്ടും മുഖ്യമന്ത്രിക്ക് മൗനമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഡി എഫ് ഒ ധനേഷിനെയടക്കം ഭീഷണിപ്പെടുത്തിയവരെ സംരക്ഷിക്കുന്ന നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും സതീശന്‍ കുറ്റപ്പെടുത്തി. കാര്യങ്ങൾ ഒന്നുമറിയാത്ത എ കെ ബാലനാണ് എല്ലാത്തിനും മറുപടി പറയുന്നതെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് ആർടിപിസിആർ പരിശോധനകൾക്ക് പ്രാധാന്യം നൽകണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർ എഴുതി കൊടുക്കുന്നത് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വായിക്കുക മാത്രമാണ് ഇവിടെ നടക്കുന്നതെന്നും കൊവിഡിനൊപ്പമുള്ള സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാൻ നടപടിയില്ലെന്നും അദ്ദേഹം കുറ്റപ്പെട്ടുത്തി. തകർന്ന സംവിധാനത്തിലെ പാളിച്ചകൾ പരിഹരിക്കാൻ നടപടി വേണമെന്നും വി ഡി സതീശൻ പത്തനംതിട്ടയിൽ പറഞ്ഞു.
കോൺഗ്രസിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വേഗത്തിൽ സംഘടന ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതെന്നും സതീഷന്‍ കൂട്ടിച്ചേര്‍ത്തു. വിവാദ പോസ്റ്ററുകള്‍ പതിപ്പിച്ചത് പാർട്ടിക്കുള്ളില്‍ ഉള്ളവരാണെങ്കിൽ കർശന നടപടി ഉണ്ടാകുമെന്ന് പറഞ്ഞ സതീഷന്‍, ഗ്രൂപ്പുകൾക്ക് മീതെ പാർട്ടി തന്നെയാണെന്നും പുരയ്ക്ക് മീത വളർന്നാൽ വെട്ടിമാറ്റുമെന്നും കൂട്ടിച്ചേര്‍ത്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona