
തിരുവനന്തപുരം : വഖഫ് വിഷയമടക്കം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വഖഫ് വിവാദത്തിൽ താൻ വർഗീയത പരത്തുന്നുവെന്ന വിഡി സതീശന്റെ പരാമർശം തെറ്റാണെന്നും സംഘപരിവാറിന്റെ നാവായി വിഡി സതീശൻ മാറിയെന്നും പിണറായി ചൂണ്ടിക്കാട്ടി.
വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ ഉൾപെടുത്തുകയെന്നത് ബിജെപി നയമാണ്. ആ കേന്ദ്ര ഭേദഗതി ആദ്യമായി അംഗീകരിക്കുന്ന സംസ്ഥാനമായി കേരളത്തെ യുഡിഎഫ് സർക്കാർ മാറ്റി. യുഡിഎഫ് സർക്കാർ സംഘ പരിവാർ സേവയാണ് നടത്തുന്നത്. മുഖ്യമന്ത്രി നില വിട്ട് പെരുമാറുന്നു. കോൺഗ്രസ് മുഖ്യമന്ത്രി ബിജെപി നിലപാട് സ്വീകരിക്കാൻ പാടുണ്ടോയെന്നും പിണറായി ചോദിച്ചു.
ഒരു ഘട്ടത്തിലും കേന്ദ്ര നിയമവുമായി യോജിച്ച നിലപാടല്ല എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. അമുസ്ലിങ്ങളെ വഖഫ് ബോർഡിൽ ഉൾപെടുത്തുന്നതിന് എതിരായ നിലപാടാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. അങ്ങനെയെങ്കിൽ വഖഫ് ബോർഡിൽ രണ്ട് അമുസ്ലിങ്ങളെ നിയമിക്കണമായിരുന്നു. വഖഫിൽ യുഡിഎഫ് സർക്കാർ മലക്കം മറിച്ചിലാണ് നടത്തിയത്.
മുഖ്യമന്ത്രി സംഘ പരിവാറിന്റ നാവ് കടമെടുത്തു സംസാരിക്കുന്നു. തർക്ക വിഷയമായ നിയമ ഭേദഗതി നടപ്പാക്കുമെന്നാണ് യുഡിഎഫ് സർക്കാർ കോടതിയെ അറിയിച്ചത്. കേന്ദ്ര ഭേദഗതിക്ക് എതിരെ ലീഗ് അടക്കം നൽകിയ ഹർജി സുപ്രീം കോടതി തള്ളിയെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണ്. വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ നിയമിക്കാൻ തയ്യാറാണെന്ന് എൽഡിഎഫ് സർക്കാർ കോടതിയിൽ പറഞ്ഞിട്ടില്ല. ജനങ്ങളെ ബോധപൂർവം തെറ്റിധരിപ്പിക്കാൻ സതീശൻ ശ്രമിക്കുകയാണെന്നും പിണറായി ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam