
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എക്കെതിരായ പുതിയ പരാതിയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെപിസിസി പ്രസിഡന്‍റ് പരാതി ഉടൻ ഡിജിപിക്ക് കൈമാറി. ഇതിനേക്കാൾ മാതൃകാപരമായി ഒരു പാർട്ടി എങ്ങനെ ചെയ്യുമെന്നായിരുന്നു സതീശൻ്റെ പ്രതികരണം. സിപിഎം പാർട്ടി സെക്രട്ടറിക്ക് മുൻപ് കിട്ടിയ പരാതികൾ പൊലീസിൽ പോലും എത്തിയിട്ടില്ലെന്നും പീഡന പരാതികൾ സിപിഎമ്മിനുള്ളിൽ തീർത്ത ചരിത്രമാണുള്ളതെന്നും സതീശൻ വിമര്‍ശിച്ചു. കോൺഗ്രസ് തല ഉയർത്തിയാണ് നിൽക്കുന്നത്. ഇങ്ങനെ നിലപാടെടുത്ത ഒരു പാർട്ടി കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും വിഷയം പാർട്ടി ചർച്ച ചെയ്യുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. രാഹുലിനെ പ്രതിരോധിക്കാൻ കോൺഗ്രസുകാർ ആരും ഇറങ്ങിയിട്ടില്ല. പരാതിയില്‍ പൊലീസ് അന്വേഷിച്ച് നടപടി സ്വീകരിക്കട്ടെയെന്നും സതീശൻ പ്രതികരിച്ചു.
ഇന്ന് ഉച്ചയോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാതി കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ എത്തിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. സോണിയാഗാന്ധിക്കും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനുമാണ് കേരളത്തിന് പുറത്തുതാമസിക്കുന്ന 23 കാരി ഇ മെയിൽ വഴി പരാതി നൽകിയത്. ഒരു പരാതിയും രാഹുലിനെതിരെ കിട്ടിയിട്ടില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞത് ശരിയല്ലെന്ന് കാണിച്ചാണ് യുവതിയുടെ ഇ മെയിൽ. ക്രൈംബ്രാഞ്ചും തന്നിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ടെന്ന് യുവതി പറയുന്നു. മേൽവിലാസമില്ലാത്ത പരാതി കെപിസിസി നേതൃത്വം പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. രണ്ടാമതൊരു പരാതി കൂടി വന്നതോടെ കോൺഗ്രസ് കൂടുതൽ വെട്ടിലായി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ നടപടി വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ ബലാത്സംഗ പരാതി പച്ചക്കള്ളമാണെന്നും പിന്നിൽ ഗൂഢാലോചനയെന്നും രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സുഹൃത്ത് ഫെന്നി നൈനാൻ മാധ്യമങ്ങളോട് പ്രതികരിച്ചു. രാഹുലിനെതിരായ പുതിയ പരാതിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും പരാതി പറഞ്ഞ വ്യക്തിയെ അറിയില്ലെന്നും ഫെന്നി നൈനാൻ വ്യക്തമാക്കി. ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമായുള്ളതാണ് പുതിയ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും ഫെന്നി കൂട്ടിച്ചേര്‍ത്തു. അടൂർ നഗരസഭയിലെ യുഡിഎഫ് സ്ഥാനാർത്ഥിയാണ് ഫെന്നി നൈനാൻ.