
തിരുവനന്തപുരം: ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലധികം സീറ്റുകളിൽ വിജയിക്കുമെന്ന പ്രതീക്ഷയിൽ ഉറച്ചുനിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇക്കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ ഹലോ വോട്ടര്‍ എന്ന പരിപാടിയിലായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.
വനവാസ പ്രഖ്യാപനം ഇത്തിരി ഓവർ ആയിപ്പോയി എന്ന് തോന്നുന്നുണ്ടോ എന്ന അവതാരകന്‍റെ ചോദ്യത്തിന് ഒട്ടുമില്ല എന്നായിരുന്നു വി ഡി സതീശന്‍റെ മറുപടി. തുടർച്ചയായ രണ്ട് പരാജയങ്ങൾക്ക് ശേഷം എല്ലാവരും തളർന്നിരിക്കുകയാണ്. യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും എല്ലാം തളർന്നിരിക്കുന്ന സമയത്താണ് തന്നെ ഈ ചുമതല ഏൽപ്പിക്കുന്നത്. തുടർച്ചയായി വിജയങ്ങൾ യുഡിഎഫിനുണ്ടായി. ഉപതെരഞ്ഞെടുപ്പുകളിൽ ഉണ്ടായി, പാർലമെന്റിൽ ഉണ്ടായി, ലോക്കൽ ബോഡിയിൽ ഉണ്ടായി. തിരിച്ചു കൊണ്ടുവരാൻ പറ്റിയില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമോ എന്നുള്ളത് ഒരു സാങ്കൽപ്പിക ചോദ്യമാണ്. വനവാസമല്ല, രാഷ്ട്രീയ വനവാസത്തിന് പോകും എന്നാണെന്നും താൻ ആ വെല്ലുവിളി ഏറ്റെടുത്ത് ഉറപ്പായും പോയിരിക്കും, അതിലൊരു സംശയവും വേണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി.
രാഷ്ട്രീയ വനവാസവുമായി ബന്ധപ്പെട്ട് മുമ്പ് നടന്ന ഒരു തെരഞ്ഞെടുപ്പിന്‍റെ ചരിത്രം പ്രതിപക്ഷ നേതാവ് ഓര്‍മ്മിപ്പിച്ചു. അവിസ്മരണീയമായ തെരഞ്ഞെടുപ്പ് 2016ലെ തെരഞ്ഞെടുപ്പായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആ തെരഞ്ഞെടുപ്പിൽ ഒരുപാട് ആളുകൾ തന്നെ തോൽപ്പിക്കണം എന്ന് പറഞ്ഞു. പല സമുദായ നേതാക്കളൊക്കെ ഈ പ്രഖ്യാപനം നടത്തി. അവർ പലരും പറവൂരിൽ വന്ന് ഭയങ്കരമായി ക്യാമ്പയിൻ നടത്തി. എന്തായാലും അപ്രാവശ്യം തന്നെ തോൽപ്പിച്ചിരിക്കും എന്നായിരുന്നു പ്രഖ്യാപനം. ഈ 'രാഷ്ട്രീയ വനവാസം' എന്ന് പറയുന്ന വാക്ക് ഇപ്പോൾ ഉണ്ടായ വാക്കല്ല, തനിക്കെതിരെ അന്ന് പറഞ്ഞതാണ് വനവാസത്തിന് അയക്കും എന്ന്. 2016-ൽ പ്രഖ്യാപനം നടത്തി വ്യാപകമായ പ്രചാരണവും നടത്തി. പറവൂരിലെ ജനങ്ങൾ 2011ലെ 11,000 വോട്ടിൽ നിന്ന് എൽ.ഡി.എഫ് ട്രെൻഡുള്ള 2016-ൽ തന്റെ ഭൂരിപക്ഷം 20,000 ആക്കി ഉയർത്തിയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ബി.ജെ.പിക്കും സി.പി.എമ്മിനും ഒരുപോലെ വി.ഡി.എസിനെ തോൽപ്പിക്കണം. അതിന് ഒരു ജോയിന്റ് ഓപ്പറേഷൻ ഉണ്ടാകാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിനോടും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. മൂന്നാമത് വരുന്ന ബി.ജെ.പി രണ്ടാമത് വരുന്ന ആളുകൾക്ക് ആ വോട്ട് മറിച്ചു കൊടുത്തു കഴിഞ്ഞാൽ സതീശനെ പറവൂരിൽ തോൽപ്പിക്കാൻ കഴിയും എന്ന് ഉയർന്ന ബി.ജെ.പി നേതാക്കൾ പറഞ്ഞു കഴിഞ്ഞെന്നായിരുന്നു സതീശന്റെ മറുപടി.
ഏതായാലും പറവൂരിൽ ഇത്തവണ ശക്തമായ മത്സരം തന്നെയുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇടതുപക്ഷത്തിന് വേണ്ടി ഇ ടി ടൈസൺ മാസ്റ്ററാണ് ഇത്തവണ കളത്തിലിറങ്ങുന്നത്. കയ്പമംഗലം മണ്ഡലത്തിൽ നിന്നുള്ള ജനകീയനായ എംഎൽഎയാണ് ഇ ടി ടൈസൺ മാസ്റ്റർ. സിപിഐയിൽ രണ്ട് ടേം നിബന്ധന നിലവിലുണ്ടെങ്കിലും വി ഡി സതീശനെപ്പോലെ കരുത്തനായ നേതാവിനെ നേരിടാൻ ടൈസൺ മാസ്റ്റർക്ക് പാർട്ടി പ്രത്യേക ഇളവ് നൽകിയാണ് പറവൂരിൽ രംഗത്തിലിറക്കുന്നത്. മറുഭാഗത്ത്, വത്സല പ്രസന്ന കുമാറാണ് എൻഡിഎ സ്ഥാനാര്‍ത്ഥി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam