ഏരിയ കമ്മിറ്റി യോഗത്തിൽ മുതിർന്ന സിപിഎം നേതാക്കളായ പി.ജയരാജനും എംവി ജയരാജനും പങ്കെടുത്തു.
കണ്ണൂർ: ടി.ഐ മധുസൂദ്ദനൻ എംഎൽഎയമായുമായി ബന്ധപ്പെട്ട ഫണ്ട് വിഷയത്തിൽ പാർട്ടിയുമായി അകൽച്ചയിലായിരുന്ന പയ്യന്നൂരിലെ മുതിർന്ന സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണൻ പാർട്ടിയിൽ തിരിച്ചെത്തി. ഇതോടെ പയ്യന്നൂരിലെ പാർട്ടിക്കുള്ളിലുണ്ടായ ഉൾപ്പാർട്ടി തർക്കത്തിനും വിരാമമായി.
പയ്യന്നൂരിൽ പാർട്ടിക്കുള്ളിലുണ്ടായ രൂക്ഷമായ ഭിന്നതയാണ് മാസങ്ങൾ നീണ്ട അനുനയനീക്കത്തിലൂടെ സിപിഎം നേതാക്കൾ അവസാനിപ്പിച്ചത്. ഇടഞ്ഞു നിന്ന വി കുഞ്ഞികൃഷ്ണനെ പങ്കെടുപ്പിച്ച് ഇന്ന് സിപിഎം പയ്യന്നൂർ ഏരിയ കമ്മറ്റി യോഗം നടത്തി. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇടപെട്ട് ചർച്ച നടത്തിയാണ് കുഞ്ഞികൃഷ്ണനെ അനുനയിപ്പിച്ചത്. പാർട്ടിയിലുണ്ടായ പ്രശ്നങ്ങൾക്ക് പിന്നാലെ പൊതുപ്രവർത്തനം നിർത്തി എന്ന് പ്രഖ്യാപിച്ച കുഞ്ഞികൃഷ്ണൻ ഏഴ് മാസത്തിന് ശേഷമാണ് യോഗത്തിനെത്തിയത്.
രണ്ട് കോടിയുടെ ഫണ്ട് തിരിമറിയിൽ എംഎൽഎ ടിഐ മധുസൂധനനെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു കുഞ്ഞികൃഷ്ണൻ വിട്ടു നിൽക്കാൻ കാരണം. ഏരിയ കമ്മിറ്റി യോഗത്തിൽ മുതിർന്ന സിപിഎം നേതാക്കളായ പി.ജയരാജനും എംവി ജയരാജനും പങ്കെടുത്തു. അതേസമയം ബജറ്റ് സമ്മേളനമായതിനാൽ ടിഐ മധുസൂധനൻ യോഗത്തിന് എത്തിയില്ല. അനുനയനീക്കത്തിൻ്റെ അടുത്ത പടിയായി കുഞ്ഞികൃഷ്ണനെ വീണ്ടും ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്തേക്കും എന്നാണ് വിവരം.