
തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ ഘടക കക്ഷികളുടെ പ്രതിഷേധം സ്വാഭാവികമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. പ്രഖ്യാപനം നേരത്തെ വന്നിരുന്നെങ്കിൽ കുറച്ചുകൂടെ നന്നായേനെയെന്നും സുധീരൻ പ്രതികരിച്ചു. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ ചെറിയൊരു പ്രയാസം ആളുകൾക്കുണ്ട്. അതൊരു വസ്തുതയാണ്. സർക്കാർ രൂപീകരിച്ച് മുന്നോട്ട് പോകുമ്പോൾ പ്രയാസങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്നും ജനമനസ്സറിഞ്ഞ് മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേരളത്തിന്‍റെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നാളെ പ്രഖ്യാപിക്കും എന്നാണ് വിവരം. നിര്‍ണ്ണായകമായ രാഹുല്‍ ഖര്‍ഗെ കൂടിക്കാഴ്ചക്ക് ശേഷവും മുഖ്യമന്ത്രിയാരെന്നതില്‍ അവസാന നിമിഷവും സസ്പെന്‍സ് തുടരുകയാണ്. തീരുമാനം പ്രഖ്യാപിക്കുന്നതിന് മുന്‍പ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളായ വി ഡി സതീശന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുമായി ഹൈക്കമാന്‍ഡ് നേതൃത്വം സംസാരിക്കും. മൂന്ന് പേരെയും വിശ്വാസത്തിലെടുത്താകും നീക്കം. ഘടകക്ഷി നേതാക്കളെയും തീരുമാനം അറിയിച്ചേക്കും. തീരുമാനം പൊട്ടിത്തെറിയിലേക്ക് പോകാനുള്ള സാധ്യത പരിഗണിച്ചാണ് പ്രഖ്യാപനം നാളത്തേക്ക് മാറ്റിയതെന്ന് സൂചനയുണ്ട്. കെ സി വേണുഗോപാലിനെ ഒഴിവാക്കിയാല്‍ നിയമസഭ കക്ഷി യോഗത്തില്‍ അദ്ദേഹത്തെ പിന്തുണച്ച എംഎല്‍എമാര്‍ പ്രതിഷേധിക്കാനിടയുണ്ട്. വി ഡി സതീശനെ പരിഗണിച്ചില്ലെങ്കില്‍ വീട്ടില്‍ തടിച്ച് കൂടിയവരുള്‍പ്പടെ പ്രതിഷേധിക്കാനുള്ള സാഹചര്യവുമുണ്ട്. അതിനാല്‍ നാളത്തെ നിയമസഭ കക്ഷി യോഗത്തിന് തൊട്ട് മുന്‍പ് പ്രഖ്യാപിക്കാനാണ് നീക്കം. ഒറ്റ പേരിലേക്ക് എത്തിയതായുള്ള സൂചനകള്‍ ഇതുവരെ പുറത്തേക്കില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam