
തിരുവനന്തപുരം: തൃശ്ശൂരില്‍ മോദി പ്രസംഗിച്ച വേദിയില്‍ ചാണക വെള്ളം തളിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരിഹസിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍.'വെറുപ്പിന്‍റെ ചന്തയില്‍ സ്നേഹത്തിന്‍റെ കടതുറക്കാന്‍ നടക്കുന്ന രാഹുല്‍ഗാന്ധിയുടെ പാര്‍ട്ടിക്കാര്‍ ഇന്ന് തൃശൂരില്‍ തുറന്നത് സ്നേഹത്തിന്‍റെ കടയാണോയെന്ന് അദ്ദേഹം ചോദിച്ചു.രാജ്യത്തിന്‍റെ പ്രധാനമന്ത്രി പ്രസംഗിച്ച വേദിയില്‍ ചാണകവെള്ളം തളിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് - കെ എസ് യു പ്രവർത്തകരുടെ ജനാധിപത്യബോധത്തിനും സഹിഷ്ണുതയ്ക്കും നല്ല നമസ്കാരമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.ഇതാണോ വയനാട് എം.പി പറയുന്ന "ആശയപരമായ പോരാട്ടം " ?ഈ അന്യായങ്ങള്‍ക്ക് അടിത്തറ പാകാനോ ' ന്യായ് യാത്ര' ?പിണറായിയെ പറഞ്ഞപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന് പൊള്ളിയത് എന്തിനാണ്?പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ കൊള്ളരുതായ്മകള്‍ എണ്ണിപ്പറഞ്ഞ നരേന്ദ്രമോദി വെറുക്കപ്പെടേണ്ടവനാണെന്ന് കെ.സുധാകരന്‍റെ യുവതുര്‍ക്കികള്‍ പറയുന്നു..!ഇതെ 'ഇന്‍ഡി 'സഖ്യത്തെക്കുറിച്ചാണ്, ഇതേ അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ചാണ്, ബഹു.പ്രധാനമന്ത്രി തൃശൂരില്‍ പറഞ്ഞത്.. !
പിണറായി വിജയന്‍റെ അഴിമതിയും ധൂര്‍ത്തും മൂലം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാവുമ്പോള്‍ കോണ്‍ഗ്രസ് മൗനം പാലിക്കുന്നു.സര്‍വകലാശാലകളില്‍ മുഖ്യമന്ത്രി നടത്തുന്ന അവിഹിത ഇടപെടലുകള്‍ ഗവര്‍ണര്‍ പറയുമ്പോള്‍ പ്രതിപക്ഷ നേതാവ്‍ ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തുന്നു.മുഖ്യമന്ത്രിയുടെ മകളുടെ 'മാസപ്പടി' ആദായനികുതി വകുപ്പ് കണ്ടെത്തുമ്പോള്‍ അടിയന്തരപ്രമേയം പോലും അവതരിപ്പിക്കാതെ സതീശനും കൂട്ടരും ഓടിയൊളിക്കുന്നു.കള്ളപ്പണത്തിനും കള്ളക്കടത്തിനുമെതിരെ ശക്തമായ നടപടിയെടുക്കുമ്പോൾ " കേന്ദ്രവേട്ട"യെന്ന് ഇരുവരും ഒന്നിച്ച് പാടുന്നു...യൂത്ത് കോണ്‍ഗ്രസുകാരുടെ തല ഡിവൈഫ്ഐക്കാര്‍ അടിച്ചുപൊളിച്ചിട്ടും കോണ്‍ഗ്രസ് പുലര്‍ത്തിയ മൗനവും പരസ്പര ധാരണയുടെ തെളിവ്..കോൺഗ്രസും ഇടതുപക്ഷവും ചേര്‍ന്ന് കളിക്കുന്ന ഈ വഞ്ചനയുടെ നാടകം തിരിച്ചറിയാന്‍ കേരളം ഇനിയും വൈകരുത്...മോദി വിരോധത്താല്‍ കേന്ദ്രപദ്ധതികള്‍ ഇവര്‍ ഒത്തുചേര്‍ന്ന് അട്ടിമറിക്കുമ്പോള്‍ ഇരുളടയുന്നത് നാടിന്‍റെ ഭാവിയെന്ന് മറക്കരുതെന്നും വി.മുരളീധരന്‍ പറഞ്ഞു