
ദില്ലി: കേരളത്തിൽ 'ശബരിമല' സജീവമായ പ്രചാരണവിഷയമായെങ്കിലും ജയിക്കാൻ ഇത് പോരെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശബരിമല വോട്ട് കൂട്ടിയിരിക്കാം. പക്ഷേ, ഒരു സീറ്റ് നേടിത്തരാൻ ശബരിമല വിഷയത്തിനായില്ല. രാജ്യത്ത് ആഞ്ഞടിക്കുന്ന മോദി തരംഗം കേരളത്തിലില്ലാത്തത് എന്താണെന്ന് പരിശോധിക്കണം. രാജ്യത്ത് നടക്കുന്ന കാര്യങ്ങൾ കേരളത്തിലുള്ളവർക്ക് മനസ്സിലാകുന്നില്ലേയെന്നും വി മുരളീധരൻ ചോദിച്ചു.
കേരളത്തില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ കൂടുതലായി ആകർഷിക്കാൻ കഴിയേണ്ടതുണ്ടെന്നാണ് മുരളീധരന്‍ പറയുന്നത്. വികസനകാര്യത്തിൽ കേരളത്തിനൊപ്പം നിൽക്കും. പക്ഷേ പ്രളയാനന്തര പുനർനിർമാണത്തിൽ കേന്ദ്രസർക്കാരിന് ചെയ്യാവുന്നതെല്ലാം ചെയ്ത് കഴിഞ്ഞതാണെന്നും വി മുരളീധരൻ പറഞ്ഞു.
എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന ശൈലി സിപിഎം ആദ്യം അവസാനിപ്പിക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. അടുത്തകാലത്ത് എതിർസ്ഥാനാർത്ഥിയെ വധിക്കാൻ വരെ ശ്രമം നടന്നുവെന്നും വി മുളരീധരന്‍ ആരോപിക്കുന്നു. എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന സിപിഎം ശൈലി അവസാനിപ്പിച്ചാല്‍ മാത്രമേ കൊലപാതക രാഷ്ട്രീയത്തിന് അറുതി ഉണ്ടാവുകയുള്ളുവെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
വികസന കാര്യങ്ങളിൽ കേരളത്തിന്‍റെ താൽപ്പര്യത്തിനായി നിലകൊള്ളുമെന്നും ദേശീയപാതാ വികസനത്തിൽ ഉണ്ടായ ആശയക്കുഴപ്പം പരിഹരിച്ചുവെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. വെള്ളപ്പൊക്ക ദുരിതം മതിയായ കേന്ദ്രസഹായം കിട്ടിയില്ല എന്നത് ശരിയല്ലെന്നും കേരളം സമര്‍പ്പിച്ച പദ്ധതികള്‍ക്ക് അനുസരിച്ച് പണം നല്‍കിയിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. ബിജെപിയില്‍ പ്രശ്നങ്ങളില്ലെന്നും സംഘടനയിൽ ആശയപ്പോരാട്ടം നടക്കുന്നു എന്നത് മാധ്യമസൃഷ്ടിയാണെന്നും മുരളീധരന്‍ വ്യക്തമാക്കി.
നരേന്ദ്രമോദിയുടെ രണ്ടാം മന്ത്രിസഭയില്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായിട്ടാണ് വി മുരളീധരന്‍ സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തിലെ മുൻ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു വി മുരളീധരന്‍. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ എംപിയായാണ് മുരളീധരന്‍ പാര്‍ലമെന്‍റില്‍ എത്തിയത്.
ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവാണ് വി.മുരളീധരൻ. സംഘടനാ തലത്തിലും വലിയ പിടിപാടുള്ള വി മുരളീധരൻ ഏറെ കാലം ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് മഹാരാഷ്ട്രയിൽ നിന്ന് വി മുരളീധരൻ രാജ്യസഭയിലേക്ക് എത്തിയത് .
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam