
ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷാ സന്നാഹത്തെ വിമർശിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. സഞ്ചരിക്കാൻ ബുള്ളറ്റ് പ്രൂഫ് വാഹനവും നാല് കമാൻഡോകളടക്കം പതിനഞ്ച് പൊലീസ് ഉദ്യോഗസ്ഥരും വേണ്ടത്ര 'ജനകീയ'നാണ് കേരള മുഖ്യമന്ത്രിയെന്ന് വി മുരളീധരൻ വിമര്‍ശിച്ചു. മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടിയതിന് പിന്നാലെയാണ് മുരളീധരന്‍റെ വിമര്‍ശനം.
കോഴിക്കോട് വടകര പൊലീസ് സ്റ്റേഷനിൽ മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി മാവോയിസ്റ്റുകളുടെ കത്ത് ലഭിച്ച പശ്ചാത്തലത്തിലാണ് സുരക്ഷ വർധിപ്പിച്ചത്. ദില്ലിയിലെത്തിയ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി അധിക പൊലീസിനെ വിന്യസിച്ചു. ബുള്ളറ്റ് പ്രൂഫ് വാഹനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
അട്ടപ്പാടി മഞ്ചിക്കണ്ടി മാവോയിസ്റ്റ് വേട്ടയുടെ പശ്ചാത്തലത്തിലാണ് ഭീഷണിക്കത്ത് കിട്ടിയത്. വടകര പൊലീസ് സ്റ്റേഷനിൽ കിട്ടിയ കത്തിൽ, മുഖ്യമന്ത്രിയെ വകവരുത്തുമെന്നും മഞ്ചിക്കണ്ടിക്ക് പകരം ചോദിക്കുമെന്നുമാണ് പറഞ്ഞിരിക്കുന്നത്.
കത്തിനൊപ്പം മാവോയിസ്റ്റ് ലഘുലേഖയും ഉണ്ടായിരുന്നു. കബനീദളം ആക്ഷൻ കമ്മിറ്റി വൈസ് പ്രസിഡന്‍റ് ബദർ മുസാമിന്‍റെ പേരിലാണ് കത്ത്. അതീവ ഗൗരവത്തോടെ തന്നെയാണ് ഭീഷണി കത്ത് കിട്ടിയ സാഹചര്യത്തെ കാണുന്നതെന്ന് പൊലീസ് അറിയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam