
ദില്ലി: മിത്ത് വിവാദത്തിൽ സ്പീക്കർ എ എൻ ഷംസീറിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ. ഷംസീറിന്‍റെ നിലപാട് ധാർഷ്ട്യമാണെന്ന് വി മുരളീധരൻ വിമര്‍ശിച്ചു. സ്വന്തം സമുദായത്തിന്‍റെ കാര്യത്തിൽ ഷംസീര്‍ ഇതേ സമീപനം സ്വീകരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
ഖേദം പ്രകടിപ്പിക്കാൻ തയ്യാറാകാത്ത നിലപാട് ധാർഷ്ട്യവും വെല്ലുവിളിയുമാണ്. ഏറ്റവും വലിയ വിശ്വാസി സമൂഹത്തിന്‍റെ നിലപാടിന് വില നൽകാത്തത് പ്രതിഷേധാർഹമാണെന്നും വി മുരളീധരൻ വിമര്‍ശിച്ചു. ഹിന്ദു സമൂഹം ആരാധിക്കുന്ന മൂർത്തിയെ മിത്തായി കാണുന്ന സിപിഎം വിനായകാഷ്ഠകം രചിച്ച ശ്രീ നാരായണ ഗുരു അന്ധവിശ്വാസം പ്രചരിപ്പിച്ചു എന്ന് പറയുമോ എന്നും വി മുരളീധരൻ ചോദിച്ചു. ശാസ്ത്ര ബോധം എല്ലാ മതത്തിന്‍റെ കാര്യത്തിലും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, എ എൻ ഷംസീര്‍ മാപ്പ് പറയണമെന്ന് ആവശ്യവുമായി മിത്ത് വിവാദത്തിൽ നിലപാട് കൂടുതൽ കടുപ്പിക്കുകയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എന്നാൽ എൻഎസ്എസ് ആവശ്യം സിപിഎം തള്ളി. ഷംസീര്‍ മാപ്പ് പറയില്ലെന്നും പ്രസ്താവന തിരുത്തില്ലെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. ഒരു മതവിശ്വാസിയേയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നാണ് സ്പീക്കര്‍ എ എൻ ഷംസീറിന്‍റെ വിശദീകരണം. ഇപ്പോഴത്തെ ചര്‍ച്ചകള്‍ നിർഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...