
തിരുവനന്തപുരംഛ മുഖ്യമന്ത്രിയുടെ സ്വജനപക്ഷപാതത്തിനും അഴിമതിക്കും എതിരെയുള്ള വിധിയെഴുത്താണ് കണ്ണൂർ സർവകലാശാല വിസി നിയമനത്തിലുണ്ടായിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.മുഖ്യമന്ത്രിയുടെ നിർദേശപ്രകാരവും സമ്മർദ്ദപ്രകാരവും കൈക്കൊണ്ട നടപടിക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്. അഴിമതിക്കാരനായ മുഖ്യമന്ത്രിയെ ചുമക്കണോ എന്ന് സിപിഎം തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. ധാർമികത ഉയർത്തിപ്പിടിച്ച് തീരുമാനം എടുക്കാൻ മാർക്സിസ്റ്റ് പാർട്ടിക്ക് ധൈര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
വൈസ് ചാൻസലറുടെ ആദ്യനിയമനം തന്നെ തെറ്റായിരുന്നുവെന്ന് കോടതി പറയുന്നുണ്ട്. സ്വജനപക്ഷപാതം അഴിമതിയെന്ന് നിലപാട് എടുത്ത സിപിഎം ഇപ്പോൾ മിണ്ടുന്നില്ല.അഴിമതിക്കാരനായ പിണറായി വിജയന് അധികാരത്തിൽ തുടരാൻ പ്രതിപക്ഷം സംരക്ഷണമൊരുക്കുകയാണെന്നും വി.മുരളീധരൻ വിമർശിച്ചു. പിണറായി വിജയന് വേണ്ടി സിപിഎം നേതാക്കളേക്കാൾ മുൻനിരയിൽ വി.ഡി.സതീശനുണ്ട്. ഉന്നത വിദ്യാഭ്യാസമന്ത്രി മാത്രം രാജിവച്ചാൽ മതിയെന്ന നിലപാടാണ് വി.ഡി.സതീശനുള്ളത്. പ്രതിപക്ഷ നേതാവ് എന്തിനാണ് പിണറായി വിജയനെ ഇങ്ങനെ ഭയക്കുന്നതെന്നും വി.മുരളീധരൻ ചോദിച്ചു. രാജിവേണ്ടെന്ന് ഭരണ-പ്രതിപക്ഷം തീരുമാനിച്ചാലും ജനത്തിന് മറ്റൊരു അഭിപ്രായമുണ്ടാകില്ലെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു.