
കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ (V Muraleedharan). ഡിപിആർ തയ്യാറാക്കാൻ മാത്രമാണ് കേന്ദ്രം അനുമതി നൽകിയത്. എന്നാൽ മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. കെ റെയിൽ (K Rail) വിരുദ്ധ പ്രക്ഷോഭത്തിന് നേരെ ഇന്നലെ ചങ്ങനാശേരിയിൽ നടന്നത് കാടത്തമാണെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു. സ്ത്രീകൾക്കെതിരെയുണ്ടായ അക്രമം ലജ്ജാകരമാണ്. ഇത് ചെയ്തവരാണ് ശബരിമലയിൽ സ്ത്രീ ശാക്തീകരണത്തിന് വാദിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി ഏകാധിപതിയെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. കെ റെയില്‍ ജനങ്ങളുടെ പദ്ധതിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ജനസംവാദം നടത്തിയെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നു. എന്നാൽ പണക്കാരായ ചില മാന്യന്മാരുമായാണ് ചർച്ച ചെയ്തത്. പ്രതിപക്ഷം മൗനം തുടരുകയാണെന്നും സിൽവർലൈൻ പദ്ധതി ബിജെപി അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. കെ റെയിൽ കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശേരിയിൽ ഇന്ന് ഹര്‍ത്താലാണ്. കെ റെയിൽ വിരുദ്ധ സമരസമിതിയും യുഡിഎഫും ബിജെപിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.
മാടപ്പള്ളിയിൽ സംഭവിച്ചത്...
മാടപ്പള്ളി മുണ്ടുകുഴിയിൽ കെ റെയിൽ കല്ലിടലിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധമാണ് വലിയ സംഘർഷത്തിലേക്ക് വഴിവെച്ചത്. ആത്മഹത്യാ ഭീഷണി നടത്തിയ നാട്ടുകാരുടെ പ്രതിഷേധം പിന്നീട് പൊലീസിന് നേരയും തിരിയുകയായിരുന്നു. പിന്നാലെ പൊലീസിന്റെ ബലപ്രയോഗം ഉണ്ടായി. സ്ത്രീകളെ പൊലീസ് വലിച്ചിഴച്ച് നീക്കി. സമരത്തിന്റെ മുൻ നിരയിലുണ്ടായിരുന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാല് സ്ത്രീകൾ ഉൾപ്പടെ 23 പേരാണ് അറസ്റ്റിലായത്. പൊലീസിന് നേരെ മണ്ണെണ്ണ ഒഴിച്ചത് കൊണ്ടാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ചെറിയ കുട്ടിയെ സമരമുഖത്ത് ഉപയോഗിച്ചതും അറസ്റ്റിന് കാരണമായെന്ന് പൊലീസ് പറയുന്നു.
മനുഷ്യശൃംഖല തീർത്തായിരുന്നു ഇന്നലെ രാവിലെ മുതൽ ഇവിടെ പ്രതിഷേധം. കല്ലുമായെത്തിയ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാർ തകർത്തു. നാട്ടുകാർ റോഡ് ഉപരോധിച്ചു. കല്ലിടൽ നടപടിക്രമം പാലിക്കാതെയെന്നാണ് പ്രതിഷേധക്കാർ ആരോപിച്ചത്. വലിയ പ്രതിഷേധമാണ് മുണ്ടുകുഴിയിൽ നാട്ടുകാരുടെ ഭാഗത്തു നിന്നുണ്ടായത്. കല്ലുമായെത്തിയ വാഹനം തുടർന്ന് തിരികെപ്പോകേണ്ടതായി വന്നു. മനുഷ്യശൃംഖല തീർത്ത് നാട്ടുകാർ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധിക്കുകയും ആക്രോശിക്കുകയുമാണുണ്ടായത്. കൂട്ട ആത്മഹത്യ നടത്തുമെന്ന് സമരക്കാർ പറഞ്ഞു. മണ്ണെണ്ണ ഉയർത്തി കാട്ടി പ്രതിഷേധിക്കുന്ന അവസ്ഥയുമുണ്ടായി.
പിന്നീട് കെ റെയിൽ അടയാള കല്ലുമായി വാഹനം തിരിച്ചെത്തി. കനത്ത പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. കെ റെയിൽ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പൊലീസ് അകമ്പടിയോടെ കല്ലിടുന്ന സ്ഥലത്തേക്ക് നീങ്ങി. പൊലീസ് പ്രതിഷേധക്കാർക്ക് മുന്നറിപ്പ് നൽകി. എന്നാൽ, പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ നാട്ടുകാർ ഉദ്യോഗസ്ഥർക്ക് നേരെ ഗോ ബാക്ക് വിളികളുയർത്തി. തുടർന്നാണ് സമരക്കാരും പൊലീസും നേർക്കുനേർ വരുന്ന സ്ഥിതിയുണ്ടായത്. പൊലീസിന്റെ അനുനയ ശ്രമങ്ങളൊന്നും വിലപ്പോയില്ല. പ്രതിഷേധത്തിൽ നിന്ന് പിന്മാറാതെ സമരക്കാർ, പൊലീസ് പിൻമാറണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് ബലപ്രയോഗമുണ്ടായത്. മണ്ണെണ്ണ കയ്യിലെടുത്ത് വളരെ വൈകാരികമായി സ്ത്രീകൾ പ്രതിഷേധിച്ചു. മണ്ണെണ്ണ മാറ്റിവെക്കാനും കുട്ടികളെ സമരസ്ഥലത്തു നിന്ന് മാറ്റാനും പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ, ഇതിന് സമരക്കാർ തയ്യാറായില്ല. ഇതോടെയാണ് വനിതാ പൊലീസ് സ്ത്രീകളെ ബലം പ്രയോഗിച്ച് നീക്കിയത്.