എഷ്യാനെറ്റ് ന്യൂസിനെ വിലക്കിയ കേന്ദ്രമന്ത്രിയുടെ നടപടി അപലപനീയം: കേരള ടെലിവിഷൻ ഫെഡറേഷൻ

By Web TeamFirst Published May 14, 2021, 8:44 AM IST
Highlights

മന്ത്രിയുടെ നടപടി അത്യന്തം പ്രതിലോമകരവും ജനാധിപത്യവിരുദ്ധവുമാണ്. കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ കഴിഞ്ഞദിവസം ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വിളിച്ച്ചേർത്ത വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ ഒഴിവാക്കിയിരുന്നു. 

തിരുവനന്തപുരം: മലയാളത്തിലെ പ്രമുഖ വാര്‍ത്താചാനലുകളിലൊന്നായ എഷ്യാനെറ്റ് ന്യൂസിനെ ഔദ്യോഗിക വാർത്താ സമ്മേളനത്തിൽ വിലക്കിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ നടപടിയിൽ കേരള ടെലിവിഷൻ ഫെഡറേഷൻ പ്രതിഷേധിച്ചു. മന്ത്രിയുടെ നടപടി അത്യന്തം പ്രതിലോമകരവും ജനാധിപത്യവിരുദ്ധവുമാണ്. കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ കഴിഞ്ഞദിവസം ദില്ലിയില്‍ കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വിളിച്ച്ചേർത്ത വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ ഒഴിവാക്കിയിരുന്നു. ഡല്‍ഹിയിലെ മലയാളമാധ്യമങ്ങളുടെ പ്രതിനിധികളെ മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഔദ്യോഗിക വിവരങ്ങള്‍ അറിയിക്കുന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് പോലും എഷ്യാനെറ്റ് ന്യൂസ് പ്രതിനിധികളെ പുറത്താക്കി. 

ബി.ജെ.പി കേരളഘടകം ഏഷ്യാനെറ്റിന്  നേരെ പ്രഖ്യാപിച്ചിരിക്കുന്ന നിസ്സഹകരണത്തിന്റെ ഭാഗമായാണത്രെ കേന്ദ്രസഹമന്ത്രിയുടെ നടപടി. കേന്ദ്രമന്ത്രിപദത്തിന് യോജിച്ചതാണോ ഈ സമീപനം എന്ന  മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി താൻ ബി.ജെ.പി നേതാവ്  കൂടിയാണ്,  കേരള ബി.ജെ.പി ഘടകം  നിസ്സഹകരിക്കാൻ തീരുമാനിച്ചിട്ടുള്ള ഒരു മാധ്യമത്തെ താൻ വിളിച്ചിട്ടില്ല  എന്ന മറുപടിയാണ് മന്ത്രി നൽകിയത്. കൊവിഡ് വ്യാപനസാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ജനങ്ങളിലെത്തിക്കുന്നതിനെ തടസ്സപ്പെടുത്തുന്നത് കൂടിയാണ് പരോക്ഷമായി മന്ത്രിയുടെ നടപടി. പൊതു പദവിയിലിരിക്കുന്ന കേന്ദ്രമന്ത്രി ഒരു മാധ്യമത്തിന് നേരെ സ്വീകരിക്കുന്ന ഈ നിലപാട് അത്യന്തം ജനാധിപത്യവിരുദ്ധവും അപലപനീയവുമാണ് .

കേന്ദ്രമന്ത്രി വിളിക്കുന്ന വാർത്താസമ്മേളനം ഔദ്യോഗികപരിപാടിയാണ്. അതിൽ വിവേചനപൂർവ്വം ഒരു മാധ്യമത്തെ വിലക്കുകയും മറ്റുള്ളവരെ ക്ഷണിക്കുകയുമാണ് മന്ത്രി ചെയ്തിട്ടുള്ളത്. ക്ഷണിച്ചവരോട് സ്നേഹവും  വിലക്കിയവരോട് വിദ്വേഷവും പ്രകടിപ്പിക്കുകയുമാണ് മന്ത്രി . ചുമതലകൾ സ്നേഹമോ വിദ്വേഷമോ കൂടാതെ നിറവേറ്റും എന്ന സത്യപ്രതിജ്ഞയുടെ ലംഘനം കൂടിയാണ് യഥാർത്ഥത്തിൽ മന്ത്രി ചെയ്തിരിക്കുന്നത്. .മാധ്യമങ്ങള്‍ക്ക് മാത്രമല്ല  പൊതുസമൂഹത്തിനും ബോധ്യപ്പെടാത്ത കേന്ദ്രമന്ത്രിയുടെ ഈ ഏകപക്ഷീയമായ നിലപാട് തിരുത്തണമെന്നും  ഏഷ്യാനെറ്റ് ന്യൂസിനുള്ള വിലക്ക്  അവസാനിപ്പിക്കണമെന്നും കേരള ടെലിവിഷന്‍ ഫെഡറേഷന്‍ പ്രസിഡന്റ് എം.വി.ശ്രേയാംസ്കുമാര്‍ എം.പിയും സെക്രട്ടറി ബേബി മാത്യു സോമതീരവും ആവശ്യപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!