
കൊച്ചി: കൊച്ചി കോർപറേഷന്റെ 26-ാമത് ഡെപ്യൂട്ടി മേയറായി വി ആർ സുധീർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഈ പദവിയിലെത്തുന്ന 23-ാമത്തെ കൗൺസിലറാണ് അദ്ദേഹം. ജില്ലാ കളക്ടർ ജി പ്രിയങ്ക വരണാധികാരിയായി തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. ഡെപ്യൂട്ടി മേയറായിരുന്ന ദീപക് ജോയ് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന പദവിയിലേക്കാണ് എളമക്കര സൗത്ത് ഡിവിഷനിൽ (വാർഡ് 21) നിന്നുള്ള യുഡിഎഫ് പ്രതിനിധിയായ വി ആർ സുധീറിനെ തെരഞ്ഞെടുത്തത്.
കോർപറേഷൻ കൗൺസിൽ ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ ആകെ ഹാജരായ 74 കൗൺസിലർമാരിൽ, യുഡിഎഫിന്റെ 46 അംഗങ്ങളുടെ വോട്ടുകൾ വി ആർ സുധീർ നേടി. വൈകിയെത്തിയതിനാൽ യുഡിഎഫിലെ ഒരംഗത്തിന് വോട്ട് ചെയ്യാനായില്ല. എൽഡിഎഫിന്റെ 22 കൗൺസിലർമാരിൽനിന്ന് 21 വോട്ടുകൾ ലഭിച്ചപ്പോൾ ഒരു വോട്ട് അസാധുവായി. ആറ് കൗൺസിലർമാരുള്ള ബിജെപിയുടെ സ്ഥാനാർത്ഥിക്ക് ആറ് വോട്ടുകളും ലഭിച്ചു.
2000ൽ എളമക്കര സൗത്ത് ഡിവിഷനിൽനിന്ന് കൗൺസിലറായി തുടക്കം കുറിച്ച സുധീർ ഇതുവരെ നാലുതവണ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവിൽ എറണാകുളം നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കൊച്ചി കോർപറേഷൻ വർക്കേഴ്സ് കോൺഗ്രസ് പ്രസിഡന്റ് എന്നീ ചുമതലകളും അദ്ദേഹം വഹിക്കുന്നുണ്ട്. അഡ്വ. സീനയാണ് ഭാര്യ. അഡ്വ. രാജ് കൃഷ്ണ, ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥിയായ അഭിരാജ് കൃഷ്ണ എന്നിവർ മക്കളാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam