മരട് ഫ്ലാറ്റ്; സുപ്രീംകോടതി വിധിയെ അനുകൂലിച്ച് വിഎസ്, നിര്‍മ്മാതാക്കളെ കരിമ്പട്ടികയിൽ പെടുത്തണം

Published : Sep 17, 2019, 09:21 AM ISTUpdated : Sep 17, 2019, 09:32 AM IST
മരട് ഫ്ലാറ്റ്; സുപ്രീംകോടതി വിധിയെ അനുകൂലിച്ച് വിഎസ്, നിര്‍മ്മാതാക്കളെ കരിമ്പട്ടികയിൽ പെടുത്തണം

Synopsis

 സമൂഹത്തിലെ ചില വമ്പന്‍മാര്‍ക്ക് സൗജന്യമായി ഫ്ലാറ്റുകള്‍ നല്‍കുകയും അവരെ ചൂണ്ടിക്കാട്ടി മറ്റ് ഫ്ലാറ്റുകള്‍ വിറ്റഴിക്കുകയുമാണ് ഇക്കൂട്ടരുടെ വിപണന തന്ത്രം.  ഈ രീതി തുടരുന്ന നിരവധി ബില്‍ഡര്‍മാര്‍ വേറെയുമുണ്ടെന്ന് വിഎസ്.

തിരുവനന്തപുരം: മരടിലെ ഫ്ലാറ്റ് സമുച്ഛയം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട സുപ്രീംകോടതി നിലപാടിനെ പിന്തുണച്ച് വിഎസ് അച്യുതാനന്ദൻ. വിധി രാജ്യത്തെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്ന് വിഎസ് അച്യുതാനന്ദൻ പറഞ്ഞു. അഴിമതിക്കും നിയമലംഘനങ്ങൾക്കും കൂട്ടുനിൽക്കുന്ന അവസ്ഥ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. സര്‍വകക്ഷിയോഗം ഇക്കാര്യത്തിൽ ഉചിതമായ നിലപാട് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിഎസ് അച്യുതാനന്ദൻ പറഞ്ഞു. 

അനധികൃത നിര്‍മ്മാണം നടത്തിയ ഫ്ലാറ്റ് നിര്‍മ്മാതാക്കളെ കരിമ്പട്ടികയിൽ പെടുത്താൻ സര്‍ക്കാര്‍ തയ്യാറാകണം. നിയമലംഘനത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന് വിഎസ് ആവശ്യപ്പെട്ടു.  സമൂഹത്തിലെ ചില വമ്പന്‍മാര്‍ക്ക് സൗജന്യമായി ഫ്ലാറ്റുകള്‍ നല്‍കുകയും അവരെ ചൂണ്ടിക്കാട്ടി മറ്റ് ഫ്ലാറ്റുകള്‍ വിറ്റഴിക്കുകയുമാണ് ഇക്കൂട്ടരുടെ വിപണന തന്ത്രം.  ഈ രീതി തുടരുന്ന നിരവധി ബില്‍ഡര്‍മാര്‍ വേറെയുമുണ്ടെന്ന് വിഎസ് പ്രസ്താവനയിൽ പറഞ്ഞു. 

വിഎസിന്‍റെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം: 

രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്, മരടിലെ ഫ്ലാറ്റ് സമുച്ചയം പൊളിക്കണമെന്ന സുപ്രീംകോടതിയുടെ വിധി ഉണ്ടായിട്ടുള്ളത്.  എന്നാല്‍ നിയമങ്ങള്‍ ലംഘിച്ച് ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയും, അക്കാര്യം ചൂണ്ടിക്കാട്ടപ്പെടുമ്പോഴെല്ലാം നീതിപീഠങ്ങളില്‍നിന്ന് സ്റ്റേ സമ്പാദിച്ച ശേഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും, പിന്നീടത് വിറ്റഴിക്കുകയും ചെയ്യുകയാണ് ഒരു കൂട്ടം ബില്‍ഡര്‍മാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.  സമൂഹത്തിലെ ചില വമ്പന്‍മാര്‍ക്ക് സൗജന്യമായി ഫ്ലാറ്റുകള്‍ നല്‍കുകയും അവരെ ചൂണ്ടിക്കാട്ടി മറ്റ് ഫ്ലാറ്റുകള്‍ വിറ്റഴിക്കുകയുമാണ് ഇക്കൂട്ടരുടെ വിപണന തന്ത്രം.  ഈ രീതി തുടരുന്ന നിരവധി ബില്‍ഡര്‍മാര്‍ വേറെയുമുണ്ട്.  പാറ്റൂര്‍ ഫ്ലാറ്റ് ഇത്തരത്തില്‍ അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് ചൂണ്ടിക്കാട്ടി ഞാന്‍ നിയമ നടപടി സ്വീകരിച്ചുവരികയാണ്.  മറ്റ് ചില കക്ഷികളും ഇതേ വിഷയത്തില്‍ കേസ് നടത്തുന്നുണ്ട്.  നിര്‍മ്മാണത്തിന്‍റേയും വിറ്റഴിക്കലിന്‍റേയും ഘട്ടങ്ങളില്‍ ഇടപെടാതിരിക്കുകയും, പിന്നീട് നിയമ നടപടി പൂര്‍ത്തിയാവുമ്പോള്‍ അതിന്‍റെ ബാദ്ധ്യത പൊതുജനം ഏറ്റെടുക്കണം എന്ന് വാദിക്കുകയും ചെയ്യുന്നത് അഴിമതിക്കും നിയമലംഘനത്തിനും കൂട്ടു നില്‍ക്കലാവും.  

ഈ വിഷയവുമായി ബന്ധപ്പെട്ട് നടക്കാനിരിക്കുന്ന സര്‍വ്വകക്ഷി യോഗം ഇക്കാര്യം പരിഗണിക്കണമെന്നാണ് ഈ ഘട്ടത്തില്‍ ആവശ്യപ്പെടാനുള്ളത്.  ഇപ്പോള്‍ നിയമ നടപടി തുടരുന്ന ഫ്ലാറ്റുകളുടെ വില്‍പ്പനയുടെ കാര്യത്തിലും നിലപാട് ചര്‍ച്ച ചെയ്യണം.  ഉപഭോക്താക്കളെ വഞ്ചിച്ച നിര്‍മ്മാതാക്കളെ കരിമ്പട്ടികയില്‍ പെടുത്തുകയും അവര്‍ക്കും, വഴിവിട്ട് അനുമതികള്‍ നല്‍കിയവരും അവര്‍ക്ക് പ്രചോദനം നല്‍കിയവരുമായ എല്ലാവര്‍ക്കും എതിരായി നിയമ നടപടി സ്വീകരിക്കണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവല്ല സ്പാ ബലാത്സംഗ കേസ് : ഒരാഴ്ച പിന്നിട്ടു, മൂന്ന് പ്രതികൾ കാണാമറയത്ത്, ബംഗളൂരുവിലേക്ക് കടന്നു ?
രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസർ, മരിച്ച നിലയിൽ കണ്ടെത്തിയ ചിന്നു പാപ്പുവിന്റെ പോസ്റ്റ്മോർട്ടം ഇന്ന്