
തിരുവനന്തപുരം: 'ദി കേരള സ്റ്റോറി' എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടരുന്നതിനിടെ 'എടപ്പാൾ ഓട്ടം' ഓർമ്മപ്പെടുത്തി വി ശിവൻകുട്ടി രംഗത്ത്. യഥാർത്ഥ കേരള സ്റ്റോറി എന്ന ടൈറ്റിലിൽ, എടപ്പാളിലെ ഓട്ടത്തിന്‍റെ ഒരു ചിത്രം പങ്കുവച്ചാണ് ശിവൻകുട്ടി രംഗത്തെത്തിയത്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ 2019 ല്‍ ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടെയാണ് എടപ്പാൾ ഓട്ടം പ്രസിദ്ധമായത്. എടപ്പാള്‍ ജംഗ്ഷനില്‍ ബൈക്കുകളുമായി റാലി നടത്താനെത്തിയവരെ നാട്ടുകാര്‍ തുരത്തുകയായിരുന്നു. ബൈക്കുകള്‍ ഉപേക്ഷിച്ച് ഓടുന്ന ദൃശ്യങ്ങൾ അന്ന് വലിയ രീതിയില്‍ വൈറലായിരുന്നു.
അതേസമയം 'ദി കേരള സ്റ്റോറി' എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ആർ എസ് എസിനും ബി ജെ പിക്കുമെതിരെ രൂക്ഷ വിമർശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി ഇന്ന് രംഗത്തെത്തിയിരുന്നു. ആർ എസ് എസും ബി ജെ പിയും ഈ സിനിമ വർഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടത്. ചിത്രത്തിൽ പറയുന്നതുപോലെ കേരളത്തിലെ ആയിരക്കണക്കിന് സ്ത്രീകളെ ഇതുപോലെ കടത്തിക്കൊണ്ടു പോകാൻ സാധിക്കില്ല. തെറ്റായ പ്രചാര വേലയാണിത്. കേരള സമൂഹത്തെ അപമാനപ്പെടുത്തുന്ന മതസൗഹാർദ്ദത്വ തകർക്കാൻ ശ്രമിക്കുന്ന അതീവ ഗൗരവമുള്ള വിഷയമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
അതേസമയം കേരള സ്റ്റോറി സിനിമ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ രംഗത്തെത്തിയിരുന്നു. കേരളത്തിലെ 32000 വനിതകളെ ഐ എസ് ഐ എസിൽ റിക്രൂട്ട് ചെയ്തെന്നാണ് ബംഗാൾ സിനിമയായ കേരള സ്റ്റോറിയിൽ പറയുന്നത്. കേരള സമൂഹത്തെ വർഗ്ഗീയവൽക്കരിക്കാനുള്ള സംഘപരിവാർ ഗൂഡാലോചന പിന്നിലുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. സിനിമയെ കേരള സമൂഹം ഒന്നാകെ ബഹിഷ്കരിക്കണം. നിയമ നടപടിക്കുള്ള സാധ്യതയും പരിശോധിക്കും. എല്ലാ മതസ്ഥരും ഒന്നിച്ച് ജീവിക്കുന്ന കേരളത്തെ കലാപ ഭൂമിയാക്കാൻ നീക്കം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam