
ചിന്നക്കനാൽ: അരിക്കൊമ്പനെ തളക്കാൻ ദൗത്യസംഘം നൽകിയത് മയക്കുവെടിക്ക് പിന്നാലെ ആറ് ബൂസ്റ്റർ ഡോസ്. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്കും ഇടുക്കിയിലേക്കും മാറ്റില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. ആനയെ മംഗളാദേവി മേഖലയിലേക്ക് മാറ്റുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. കനത്ത മഴയും കാറ്റും കോടമഞ്ഞും അതിജീവിച്ചാണ് ദൗത്യസംഘം ആനയെ ലോറിയിലേക്ക് കയറ്റിയത്. കുംകിയാനകളെ അരിക്കൊമ്പൻ അതിശക്തമായി പ്രതിരോധിച്ചുവെങ്കിലും വീണ്ടും ബൂസ്റ്റർ ഡോസ് നൽകിയാണ് ആനയെ ലോറിയിൽ കയറ്റിയത്.
പലതവവണ കുതറിമാറാൻ ശ്രമിച്ചിട്ടും കാറ്റും മഴയും കോട മഞ്ഞും വെല്ലുവിളിയായിട്ടും അരിക്കൊമ്പനെ ഒടുവിൽ ആനിമൽ ആംബുലൻസിൽ കയറ്റുകയായിരുന്നു. ദിവസങ്ങളായി തുടരുന്ന പരിശ്രമങ്ങൾക്കൊടുവിലാണ് അരിക്കൊമ്പൻ ദൗത്യം വിജയത്തിലേക്ക് കടന്നത്. നാല് കുംങ്കിയാനകൾ നിരന്നുനിന്നാണ് അവസാനം വരെ പൊരുതിയ അരിക്കൊമ്പനെ ആനിമൽ ആംബുലൻസിലേക്ക് കയറ്റിയത്. മൂന്ന് തവണ അരിക്കൊമ്പൻ കുതറിമാറി. ഇതിനിടെ കുംങ്കി ആനകൾ അരിക്കൊമ്പനെ ചാർജ് ചെയ്ത് ആനിമൽ ആംബുലൻസിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് വെല്ലുവിളിയായി കാറ്റും മഴയും കാഴ്ചയെ മറച്ച് കോട മഞ്ഞുമെത്തിയത്.
പ്രതിരോധിച്ച് അരിക്കൊമ്പൻ, വെല്ലുവിളിക്കിടയിലും ആനയെ ആനിമൽ ആംബുലൻസിൽ കയറ്റി, ദൗത്യം വിജയത്തിലേക്ക്
അരിക്കൊമ്പനെ ലോറിയിലേക്ക് കയറ്റാൻ കഴിഞ്ഞതിനാൽ ഇനി മിഷന് മുന്നിൽ കാര്യമായ വെല്ലുവിളികളില്ല. അരിക്കൊമ്പൻ കുങ്കിയാനകളെ ശക്തമായി പ്രതിരോധിക്കാൻ ശ്രമിച്ചത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. നേരത്തേ ആറ് ഡോസ് മയക്കുവെടി വെച്ചാണ് ആനയെ മയക്കിനിർത്തിയത്. ശക്തമായ മഴ പെയ്യുന്നതിനാൽ മയക്കം വിട്ട് ആന ഉണരാനുള്ള സാധ്യതയുണ്ടോ എന്ന സംശയവുമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam