
തിരുവനന്തപുരം: നിയമസഭയിലെ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. സമൂഹ മാധ്യമങ്ങൾ എന്തും പറയട്ടെ. എല്‍ഡിഎഫ് നടത്തിയത് ഒരു ദിവസത്തെ സമരമാണെന്നും നിരന്തരമായി സമരം നടത്തിയിട്ടില്ലെന്നും വി ശിവൻകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരു ദിവസം നടത്തിയതിൽ ഞാനും പങ്കാളിയാണ്. അതിന്റെ കേസ് കോടതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ സമരം ചെയ്തത് കൊണ്ട് യുഡിഎഫ് സമരം ശരിയാണെന്ന് പറയാനാവില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു.
നിയമസഭയിലെ പ്രതിപക്ഷത്തിന്‍റെ സത്യഗ്രഹത്തെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന സമൂഹമാധ്യമങ്ങളിലടക്കം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഞങ്ങളൊക്കെ മുമ്പ് സഭയില്‍ അംഗങ്ങളായിരുന്നവരാണ്. ശക്തിയായി പ്രതിഷേധിക്കാന്‍ അവസരം കിട്ടിയപ്പോഴെല്ലാം പ്രതിഷേധിച്ചിട്ടുണ്ട്. ഇപ്പോള്‍ നടന്നുവരുന്ന രൂപത്തിലുള്ള ഒരു പ്രതിഷേധവും സഭയില്‍ ഉണ്ടായിട്ടില്ലെന്നും സമാന്തരസഭ ഇവിടെ കൂടിയിട്ടില്ലെന്നുമായിരുന്നു വി ശിവന്‍കുട്ടിയുടെ പ്രസ്താവന. സഭയ്ക്ക് അകത്ത് സത്യാഗ്രഹസമരം നടത്തിയിട്ടില്ല. സഭയ്ക്ക് പുറത്ത് സത്യാഗ്രഹസമരം നടത്തിയിട്ടുണ്ട്. പാവപ്പെട്ട വാച്ച് ആന്‍ഡ് വാര്‍ഡ് വനിതാ അംഗങ്ങളെ കൈയും കാലും അടിച്ചൊടിച്ചതിന്റെ പേരില്‍ കേസെടുത്തിന് പ്രതിഷേധിക്കുകയാണ്. ഇത് എവിടുത്തെ ന്യായമാണെന്നെന്നും വി ശിവന്‍കുട്ടി ചോദിച്ചു.
യുഡിഎഫ് അധികാരത്തിലിരിക്കെ കെ എം മാണിയുടെ ബജറ്റ് അവതരണം വി ശിവൻകുട്ടി ഉൾപ്പെടെ പ്രതിപക്ഷം തടയാൻ ശ്രമിക്കുകയും സഭയിൽ വലിയതോതിൽ കയ്യാങ്കളി ഉണ്ടാകുകയും ചെയ്തിരുന്നു. സ്പീക്കറുടെ ചേംബറിൽ കയറി കസേര താഴെ തള്ളിയിടുകയും മൈക്കും മറ്റ് ഉപകരണങ്ങളും തല്ലിപ്പൊട്ടിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ കേസ് അടക്കം നടപടികൾ ഇപ്പോഴും തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam