'കോണ്‍ഗ്രസ് നടത്തിയ നരനായാട്ട്, എകെജി എത്തിയതോടെ ജനങ്ങള്‍ കൂടി, പിന്നെ...'; ഓര്‍മ്മ പങ്കുവെച്ച് പിണറായി

By Web TeamFirst Published Mar 22, 2023, 9:34 AM IST
Highlights

ജനങ്ങൾ എവിടെ അതിക്രമം നേരിടുന്നു അവിടേക്ക് ഓടിയെത്തി പ്രതിരോധത്തിന്റെ നേതൃത്വമേറ്റെടുക്കുന്നതായിരുന്നു എ കെ ജിയുടെ പ്രകൃതം. കണ്ണൂർ ജില്ലയിലെ തോലമ്പ്ര തൃക്കടാരിപ്പൊയിലിൽ ഭൂരിപക്ഷവും സിപിഎം പ്രവർത്തകരും അനുഭാവികളുമാണ്.

തിരുവനന്തപുരം: പാവങ്ങളുടെ പടത്തലവൻ എന്ന് വിശേഷിപ്പിക്കപ്പെട്ട എ കെ ഗോപാലന്‍റെ നാൽപത്താറാം ചരമവാർഷിക ദിനത്തില്‍ ഓര്‍മ്മകള്‍ പുതുക്കി സിപിഎം. എ കെ ജി ദിനാചരണം ഓർമ്മകളുടെ കടലിരമ്പത്തിന്റെ വേള കൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കില്‍ കുറിച്ചു. പാവങ്ങൾക്ക് വേണ്ടി ഇടവേളകളില്ലാതെ പോരാടിയ അതുല്യ ജീവിതമായിരുന്നു എ കെ ജിയുടേത്. എ കെ ജിയുടെ തണലിൽ സംഘടനാ പ്രവർത്തനം നടത്തിയ അനുഭവങ്ങൾ അദ്ദേഹം വിവരിക്കുകയും ചെയ്തു.

ജനങ്ങൾ എവിടെ അതിക്രമം നേരിടുന്നു അവിടേക്ക് ഓടിയെത്തി പ്രതിരോധത്തിന്റെ നേതൃത്വമേറ്റെടുക്കുന്നതായിരുന്നു എ കെ ജിയുടെ പ്രകൃതം. കണ്ണൂർ ജില്ലയിലെ തോലമ്പ്ര തൃക്കടാരിപ്പൊയിലിൽ ഭൂരിപക്ഷവും സിപിഎം പ്രവർത്തകരും അനുഭാവികളുമാണ്. എഴുപതുകളുടെ തുടക്കത്തിൽ അവിടെ, കോൺഗ്രസ് നേതൃത്വത്തിൽ തുടർച്ചയായി അക്രമം നടന്നു. പടിഞ്ഞാറൻ ബംഗാളിലെ അർധഫാസിസ്റ്റ് ഭീകര ഭരണത്തിൽ നിന്ന് ആവേശമുൾക്കൊണ്ട് കോൺഗ്രസുകാർ നരനായാട്ട് തന്നെയാണ് നടത്തിയതെന്ന് പിണറായി പറഞ്ഞു.

അതിനായി എന്തിനും മടിക്കാത്ത ഒരു കൂട്ടവുമുണ്ടായിരുന്നു. പൊലീസും അവരെ സഹായിച്ചു. പീഡനത്തിൽ പൊറുതിമുട്ടിയ നാട്ടുകാർക്ക് പ്രതിഷേധിക്കാനുള്ള അവസരം പോലും അധികാരികൾ നിഷേധിച്ചു. അത്യന്തം ഗുരുതരമായ ഈ പ്രതിസന്ധി തരണം ചെയ്യാൻ എ കെ ജി ആ പ്രദേശം സന്ദർശിച്ച് പൊതുയോഗത്തിൽ പ്രസംഗിക്കണമെന്ന് പാർട്ടി നിശ്ചയിച്ചു. കലശലായ അസുഖമുണ്ടായിരുന്നു എകെജിക്ക്. കാറിൽ കയറിയ ഉടനെ എകെജി പറഞ്ഞ കാര്യം പിണറായി ഓര്‍മ്മിച്ചു.

“ഞാൻ അവിടെ വെറുതെ വന്നിരിക്കുകയേ ഉള്ളൂ. നിങ്ങൾ പ്രസംഗിച്ചാൽ മതി". അൽപം എന്തെങ്കിലും സംസാരിക്കണമെന്ന് ഞങ്ങളിരുവരും നിർബന്ധിച്ചെങ്കിലും എ കെ ജി സമ്മതിച്ചതേയില്ല. കാർ പൊതുയോഗ സ്ഥലത്തെത്തിയപ്പോൾ അവിടെ ഹർത്താലായിരുന്നു. എ കെ ജിയുടെ പൊതുയോഗം മുടക്കാൻ കോൺഗ്രസ് സംഘം കടകളടപ്പിച്ച്, ജനങ്ങളെ ഭീഷണിപ്പെടുത്തി ഭീകരാവസ്ഥ സൃഷ്ടിച്ചിരുന്നു. എ കെ ജി എത്തിയത് മനസ്സിലാക്കി ജനങ്ങൾ അടുത്തേക്കു വന്നു. നിമിഷങ്ങൾക്കുള്ളിൽ വലിയ ജനക്കൂട്ടമായി. കാര്യങ്ങൾ വിശദമായി സഖാക്കളോട് ചോദിച്ചറിഞ്ഞ എ കെ ജി വല്ലാതെ ക്ഷുഭിതനായി.

നേരത്തെ പറഞ്ഞതെല്ലാം മറന്ന് മൈക്കിന് മുന്നിൽ നിന്ന് പ്രസംഗം തുടങ്ങി. തോലമ്പ്ര പ്രദേശത്തിന്റെ ചരിത്രവും കമ്യൂണിസ്റ്റ് പാർടിയുടെ കരുത്തും വിശദീകരിച്ചു. ആക്രമി സംഘങ്ങൾക്ക് താക്കീത് നൽകി. വികാരതീവ്രമായ പ്രസംഗം. മൈക്കിന് മുന്നിൽ എഴുന്നേറ്റു നിൽക്കാൻ പോലും കഴിയുന്നില്ലെന്നു പറഞ്ഞ എകെജിയെയല്ല, എത്ര കടുത്ത പരീക്ഷണങ്ങൾക്കുമുന്നിലും പതറാതെ ജനങ്ങളെ നയിക്കാൻ കരുത്തനായ സമരനായകനെയാണ് കണ്ടത്. പ്രസംഗമവസാനിപ്പിച്ച് എകെജി ഇരിക്കുമ്പോൾ പിന്നെ പ്രസംഗത്തിനുള്ള സമയമോ വിഷയമോ അവശേഷിച്ചിരുന്നില്ല. അതായിരുന്നു എ കെ ജി.

ഒരിക്കലെങ്കിലും ആ സാന്നിധ്യം അനുഭവിച്ചവർ ഒരിക്കലും മറക്കാത്ത നേതൃരൂപമായിരുന്നു എ കെ ജി. ആ സമരസ്മരണകൾക്ക് മരണമില്ലെന്നും പിണറായി പറഞ്ഞു. ജീവിതകാലം മുഴുവൻ അക്ഷരാർത്ഥത്തിൽ പാവങ്ങൾക്ക് വേണ്ടി പട നയിച്ച ധീര വിപ്ലവകാരിയായിരുന്നു എ കെ ജിയെന്നാണ് മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചത്. ആധുനിക കേരളത്തിന് എല്ലാ കാലത്തും ആവേശവും ഊർജവും പ്രചോദനവും നൽകുന്ന കമ്മ്യൂണിസ്റ്റ് നേതാവായാണ് നമ്മുടെയെല്ലാം ഹൃദയങ്ങളിൽ എ കെ ജി ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുഗാദി നാളില്‍ ഒരു മുഴം മുമ്പേ എറിയാൻ തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ്; വമ്പൻ പ്രഖ്യാപനം ഇന്നുണ്ടായേക്കും

click me!