ചെലവില്ലാത്ത സാരോപദേശങ്ങളല്ല കേരളത്തിലെ ജനങ്ങൾക്ക് വേണ്ടത്, ഭരണഘടനാപരമായി നിങ്ങളെ ഈ സ്റ്റേറ്റ് ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളേക്കുറിച്ചുള്ള പൗരരുടെ സംശയങ്ങൾക്കുള്ള കൃത്യതയുള്ള വിശദീകരണങ്ങളാണെന്ന് വി ടി ബല്‍റാം
കൊവിഡ് സംബന്ധിയായി സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്‌ളര്‍ ശേഖരിക്കുന്നത് സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വിടി ബല്‍റാം എംഎല്‍എ. ബഹു. മുഖ്യമന്ത്രീ, കുരുമുളക് ചെടിക്ക് വെള്ളമൊഴിക്കാനും ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യാനും ഉറുമ്പിന് ബിസ്ക്കറ്റ് പൊടിച്ചിട്ടു കൊടുക്കാനുമൊക്കെ ഇവിടെ എല്ലാവർക്കുമറിയാം.
അക്കാര്യങ്ങളിലൊക്കെയുള്ള ചെലവില്ലാത്ത സാരോപദേശങ്ങളല്ല കേരളത്തിലെ ജനങ്ങൾക്ക് വേണ്ടത്, ഭരണഘടനാപരമായി നിങ്ങളെ ഈ സ്റ്റേറ്റ് ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളേക്കുറിച്ചുള്ള പൗരരുടെ സംശയങ്ങൾക്കുള്ള കൃത്യതയുള്ള വിശദീകരണങ്ങളാണെന്ന് വി ടി ബല്‍റാം ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെടുന്നു. മുപ്പത് വർഷം കമ്മ്യൂണിസ്റ്റുകൾ ഭരിച്ചതുകൊണ്ട് മാത്രം നമ്പർ വണ്ണായ നാടാണ് എന്നതൊക്കെ വല്ല വാഷിംഗ്ടൺ പോസ്റ്റിനോടും പോയി തള്ളിയാൽ മതി. മുപ്പതല്ല മുന്നൂറ് വർഷം കഴിഞ്ഞാലും ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായി തുടരും.
കമ്മ്യൂണിസ്റ്റ് ഇരുമ്പുമറകൾ ഇവിടെ വിലപ്പോവില്ല. അറിയാനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കാൻ നിങ്ങൾക്കാവില്ലെന്നും ബല്‍റാം കുറിക്കുന്നു. പ്രതിപക്ഷ നേതാവും മാധ്യമ പ്രവർത്തകരും ഐടി വിദഗ്ദരും ആക്റ്റിവിസ്റ്റുകളുമടക്കം നിരവധിയാളുകൾ ഗുരുതരമായ സംശയമുയർത്തിയ ഒരു ദുരൂഹ നീക്കം ഐടി വകുപ്പിൻറെ ഭാഗത്തു നിന്നുണ്ടായിട്ട് ആ വകുപ്പിൻറെ ചുമതലക്കാരന് അതൊന്ന് കൃത്യതയോടെ പഠിക്കാനോ ചോദ്യങ്ങൾക്ക് മറുപടി പറയാനോ കഴിയുന്നില്ലെന്നും ബല്‍റാം വിമര്‍ശിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam