
കോഴിക്കോട്: രാജ്യത്ത് ഉടനീളം വിദ്യാഭ്യാസ മേഖലയെ കാവിവത്കരണത്തിനുള്ള ആർഎസ്എസ് ശ്രമത്തിന്റെ ഭാഗമായി കേരള ഗവർണറെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി വസീഫ്. വിദ്യാഭ്യാസ മേഖലയിൽ രാഷ്ട്രീയ നേട്ടത്തിനായി ഗവർണരെ ഉപയോഗിക്കുകയാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിൽ സംഘ പരിവാർ ആളുകളെ തിരുകിക്കയറ്റി. യുഡിഎഫും ആർഎസ്എസും തമ്മിൽ സെനറ്റ് അംഗങ്ങളുടെ കാര്യത്തിൽ രഹസ്യ ധാരണയുണ്ടോ? ഗവർണറുടെ നോമിനിയായി സെനറ്റിൽ തുടരാൻ തങ്ങളില്ലെന്നു പറയാൻ യുഡിഎഫ് പ്രതിനിധികൾ തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
കാവിവത്കരണത്തിൽ ഗവർണർക്കും ആർഎസ്എസിനും കുട പിടിക്കുകയാണോ യുഡിഎഫ് എന്ന് അദ്ദേഹം ചോദിച്ചു. എബിവിപിക്കു സെനറ്റിലേക്ക് തെരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയില്ല. ആര് എസ് എസുകാരുടെ കൂടെ യു ഡി എഫ് പ്രതിനിധികൾ ഇരിക്കുമോ എന്ന് വ്യക്തമാക്കണം. ബോധപൂർവമല്ലാതെ ആണ് യൂ ഡി എഫ് അംഗങ്ങൾ സെനെറ്റിൽ നോമിനേഷനിൽ കൂടെ വന്നതെങ്കിൽ അവർ രാജി വെക്കണം. യൂ ഡി എഫും ആർഎസ്എസും തമ്മിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ധാരണയുടെ ഭാഗമാണോ ഇതെല്ലാം എന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യൂ ഡി എഫ് അംഗങ്ങൾക്ക് ആത്മാഭിമാനം ഉണ്ടെങ്കിൽ അവർ രാജി വെക്കണമെന്ന് വസീഫ് ആവശ്യപ്പെട്ടു. ഗവർണർക്കെതിരെ സമരം നടത്തി വിജയിപ്പിക്കാൻ എസ് എഫ് ഐക്ക് ആർജ്ജവം ഉണ്ട്. ഗവർണറുടെ നിർദേശം അനുസരിച്ചു പോലീസ് കേസ് എടുത്തത് പോലീസ് സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനാലാണ്. ഈ കേസിൽ നിയമപോരാട്ടം തുടരും. ഒരു ആരിഫ് മുഹമ്മദ് ഖാന്റെയും മുന്നിൽ മുട്ടുമടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് തമാശ ആയി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പൊതിച്ചോർ വിതരണം അനാശ്യാസം ആണെന്ന് പറയുന്ന തരത്തിലേക്ക് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മാറി. കൊല്ലുന്ന രാജാവിന് തിന്നുന്ന പ്രജ എന്ന പോലെയാണ് ഇത്. നുണ പ്രചരിപ്പിക്കുന്ന സതീശനു പറ്റുന്ന അനുയായി ആണ് രാഹുൽ മാങ്കൂട്ടത്തിൽ. നാട്ടുകാർക്ക് ഉപകാരമുള്ള ഒരു കാര്യമെങ്കിലും യൂത്ത് കോൺഗ്രസ് ചെയ്യുന്നുണ്ടോ? കേരളത്തിന് പുറത്ത് ഇവർ എവിടെയാണ് സമരം നടത്തുന്നത്? അസൂയയും കുശുമ്പും പറഞ്ഞു നടക്കുന്നയാളായി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മാറി. പ്രതിഷേധക്കാരെ മർദ്ദിക്കുന്നതിനോട് യോജിപ്പില്ല. ഓരോ സാഹചര്യം അനുസരിച്ചു നടക്കുന്നതാണ് മർദ്ദനമൊക്കെ. അക്രമ സമരത്തോടും യോജിപ്പില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.
Asianet News Live TV | Malayalam News | ഏഷ്യാനെറ്റ് ന്യൂസ്