
കോഴിക്കോട്: വടകര ലോക്സഭാ തെരഞ്ഞെടുപ്പിലെ വിവാദ കാഫിർ വിവാദ പരാമർശത്തിൽ യൂത്ത് ലീഗ് നേതാവ് കാസിമിന്റെ ഫോണ്‍ പരിശോധിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍. പ്രഥമ ദൃഷ്ട്യാ നടത്തിയ അന്വേഷണത്തിൽ കാസിം കുറ്റം ചെയ്തതാണെന്ന് കരുതുന്നില്ല. കേസിൽ 12 പേരുടെ മൊഴി രേഖപ്പെടുത്തി. അമ്പാടിമുക്ക് സഖാക്കൾ എന്ന പേജ് ആരാണ് കൈകാര്യം ചെയ്യുന്നതെന്ന് സൈബർ സെൽ കോഴിക്കോട് വിഭാഗം അന്വേഷിക്കുകയാണെന്നും ഇതിനായി ഫെയ്സ്ബുക്കിനോട് മറുപടി തേടിയെന്നും അന്വേഷണ സംഘം കേരള ഹൈക്കോടതിയിൽ പറഞ്ഞു.
പോരാളി ഷാജിയുടെ പ്രൊഫൈലിന് പിന്നിലാരാണെന്നും ഫെയ്സ്ബുക്കിനോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സിപിഎം നേതാവ് കെ കെ ലതികയുടെ ഫോണ്‍ പരിശോധിച്ചുവെന്നും മഹ്സർ തയ്യാറാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കാഫിർ പരാമർശം ഉൾപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്യാത്തതിന് ഫെയ്സ്ബുക്കിന്റെ നോഡൽ ഓഫീസറെ പ്രതിചേർത്തിട്ടുണ്ട്. ഫെയ്സ്ബുക്കിൽ നിന്ന് കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസിൽ ഹർജിക്കാരനോട് മറുപടി സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. ഹർജി ജൂണ്‍ 28ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam