എരുമപ്പെട്ടിയില്‍ വയോധികയെ ആക്രമിച്ച് കൊലപ്പെടുത്തിയ നായയെ പിടികൂടി തല്ലികൊന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നായയ്ക്ക് പേ വിഷബാധയുള്ളതായി തെളിഞ്ഞു

തൃശൂര്‍: എരുമപ്പെട്ടിയില്‍ വയോധികയെ ആക്രമിച്ച് കൊലപ്പെടുത്തിയ നായയെ പിടികൂടി തല്ലികൊന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നായയ്ക്ക് പേ വിഷബാധയുള്ളതായി തെളിഞ്ഞു. എരുമപ്പെട്ടി വെള്ളറക്കാട് കൊല്ലന്‍പ്പടിയില്‍ വയോധികയായ കിടപ്പ് രോഗി കിഴക്കേപുരയ്ക്കല്‍ കാര്‍ത്ത്യായനിയെയാണ് (84) വ്യാഴാഴ്ച വൈകീട്ട് ആറോടെ വീടിനകത്ത് കയറി നായ ക്രൂരമായി കടിച്ച് കൊന്നത്. ഇവരുടെ മാനസികാസ്വാസ്ഥ്യമുള്ള മകന്‍ ദേവദാസനേയും (60) നായ കടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചിരുന്നു. കട്ടിലില്‍ കിടക്കുകയായിരുന്ന കാര്‍ത്ത്യായനിയെ വീടിനകത്ത് കയറി നായ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. മുഖവും ശരീരമാസകലവും നായ കടിച്ച് മുറിച്ച നിലയിലായിരുന്നു. മുഖം വികൃതമായ അവസ്ഥയിലായിരുന്നു. രണ്ട് വര്‍ഷം മുമ്പ് വീണ് എല്ലുപൊട്ടിയതിനെ തുടര്‍ന്ന് കാര്‍ത്ത്യായനി കിടപ്പിലായിരുന്നു.

എരുമപ്പെട്ടി പൊലീസും നാട്ടുക്കാരും ജനപ്രതിനിധികളും ചേര്‍ന്ന് മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ വെള്ളറക്കാട് പള്ളിക്ക് സമീപത്തു നിന്നും നായയെ പിടികൂടി തല്ലി കൊന്നത്. തുടര്‍ന്ന് നായയെ മണ്ണത്തി വെറ്റിനറി ആശുപത്രിയിലേക്ക് മാറ്റി പരിശോധനയ്ക്ക് വിധേയമാക്കിയതോടെ പേ വിഷബാധയേറ്റതായി തെളിഞ്ഞു. വയോധികയുടെ മരണകാരണം കഴുത്തിനേറ്റ ആഴത്തിലുള്ള കടിയാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംസ്‌കാര ചടങ്ങുകള്‍ക്കും പരുക്കേറ്റവരുടെ തുടര്‍ ചികിത്സക്കും ആവശ്യമായ സഹായം സര്‍ക്കാരും പഞ്ചായത്തും നല്‍കുമെന്നും തെരുവ് നായ്ക്കളെ നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും എ സി മൊയ്തീന്‍ എംഎല്‍എ പറഞ്ഞു.

YouTube video player