വടകര കസ്റ്റഡി മരണം; പൊലീസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി

Published : Aug 11, 2022, 12:48 PM IST
വടകര കസ്റ്റഡി മരണം; പൊലീസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി

Synopsis

മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 16ന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി വിധി പറയും. കസ്റ്റഡിയിൽ മർദ്ദിച്ചില്ലെന്ന് പ്രതികളായ പൊലീസുകാർ

കോഴിക്കോട്: വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത സജീവൻ കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 16ന് വിധി പറയും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. എസ്ഐ, എം.നിജീഷ്, എഎസ്ഐ അരുൺ, സിപിഒമാരായ പ്രജീഷ്, ഗിരീഷ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി വിധി പറയാൻ മാറ്റിയത്. ഹൃദയാഘാതം മൂലമാണ് സജീവൻ മരിച്ചതെന്നും കസ്റ്റഡിയിൽ മർദിച്ചിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ വാദിച്ചു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം ബോധ്യപ്പെടുമെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു. 

അതേസമയം ഹൃദയാഘാതത്തിലേക്ക് നയിച്ചത് മാനസികവും ശാരീരികവുമായ സമ്മർദ്ദമാണെന്ന് ഡോക്ടർ മൊഴി നൽകിയതായി പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. സുഖമില്ലാത്ത വിവരം അറിയിച്ചെങ്കിലും ഇക്കാര്യം ഒരു മണിക്കൂർ അവഗണിച്ചു. സമയത്തിന് ആശുപത്രിയിൽ എത്തിച്ചെങ്കിൽ സജീവനെ രക്ഷിക്കാൻ കഴിയുമായിരുന്നെന്നും  പ്രോസിക്യൂഷൻ വാദിച്ചു. ഇരു വിഭാഗങ്ങളുടെയും വാദം കേട്ട ശേഷമാണ് മുൻകൂർ ജാമ്യാപേക്ഷ കോടതി വിധി പറയാൻ മാറ്റിയത്. 

സജീവന് ഹൃദയാഘാതം ഉണ്ടാകുന്നതിലേക്ക് നയിച്ചത് പൊലീസിന്റെ കസ്റ്റഡിയിലുണ്ടായ മർദ്ദനമാണെന്ന് നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളായ പൊലീസുകാർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് ക്രൈംബ്രാഞ്ച് കേസ് എടുത്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തിരുന്നത്. പോസ്റ്റ്മോർട്ടത്തിൽ സജീവന്റെ ശരീരത്തിൽ 11 ഇടത്ത് പരിക്കുണ്ടായതായി കണ്ടെത്തിയിരുന്നു. 

കസ്റ്റഡിയിലെടുത്ത സജീവൻ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കും മുമ്പ് മരണം സംഭവിച്ചെന്നാണ് ഡോക്ടർ മൊഴി നൽകിയത്. വടകര പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക്  അയച്ചിട്ടുണ്ട്. സജീവനെ ജൂലൈ 21നാണ് കസ്റ്റഡിയലെടുത്തത്. വാഹനാപകട കേസുമായി ബന്ധപ്പെട്ടായിരുന്നു ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. ബന്ധുക്കളുൾപ്പെടെ 30 ഓളം സാക്ഷികളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.

 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം