വള്ളിക്കുന്നത്ത് 15-കാരനെ കുത്തിക്കൊന്നതിന് പിന്നിൽ ആർഎസ്എസ്? രണ്ട് പേർ കസ്റ്റഡിയിൽ

By Web TeamFirst Published Apr 15, 2021, 8:41 AM IST
Highlights

വള്ളിക്കുന്നത്ത് ഇന്ന് സിപിഎം ഹർത്താൽ ആചരിക്കുകയാണ്. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നാണ് ആരോപണം. വള്ളിക്കുന്നത്ത് ഇന്നലെ രാത്രി പത്തരയോടെയാണ് പത്താംക്ലാസ് വിദ്യാർത്ഥിയായ അഭിമന്യുവിനെ ഒരു സംഘം കുത്തിക്കൊന്നത്.

ആലപ്പുഴ: ആലപ്പുഴ വള്ളിക്കുന്നത്ത് പതിനഞ്ച് വയസ്സുകാരനെ കുത്തിക്കൊന്നതിന് പിന്നിൽ ആ‌ർഎസ്എസ് എന്ന് ആരോപണം. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായി സംശയിക്കുന്ന സജയ് ദത്ത് എന്നയാളുടെ അച്ഛനെയും സഹോദരനെയും ചോദ്യം ചെയ്യാൻ വള്ളിക്കുന്നം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. സ്ഥലത്ത് ഇന്ന് സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വള്ളിക്കുന്നത്ത് ഇന്നലെ രാത്രി പത്തരയോടെയാണ് ക്ഷേത്രോത്സവത്തിനിടെ പത്താംക്ലാസ് വിദ്യാർത്ഥിയായ പടയണിവെട്ടം സ്വദേശി അഭിമന്യുവിനെ ഒരു സംഘം കുത്തിക്കൊന്നത്.

അഭിമന്യുവിനൊപ്പം ഉണ്ടായിരുന്ന രണ്ട് പേർക്കും ഇന്നലെയുണ്ടായ തർക്കത്തിനിടെ സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മുൻവൈരാഗ്യത്തിന്‍റെ പേരിലാണ് അഭിമന്യുവും അക്രമം നടത്തിയ സംഘവും തമ്മിൽ ക്ഷേത്രോത്സവത്തിനിടെ തർക്കമുണ്ടായതെന്ന് പൊലീസ് പറയുന്നു. രാത്രി പത്തരയോടെ, അഭിമന്യുവിന്‍റെ സഹോദരൻ അനന്തുവിനെ തെരഞ്ഞ് വന്ന സംഘം അഭിമന്യുവുമായി വാക്കുതർക്കം ഉണ്ടാവുകയും സംഘർഷത്തിനിടെ അക്രമികൾ അഭിമന്യുവിനെ കുത്തുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രാദേശിക ഡിവൈഎഫ്ഐ പ്രവർത്തകനാണ് അനന്തു. അനന്തുവും ആർഎസ്എസ് പ്രവർത്തകനായ സജയ് ദത്തും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പ്രാദേശിക സിപിഎം നേതൃത്വം പറയുന്നത്. 

click me!