
കോഴിക്കോട്: വന്ദേ ഭാരത് എക്സ്പ്രസിൽ പാലക്കാട് എംപി ശ്രീകണ്ഠന്റെ പോസ്റ്റർ ഒട്ടിച്ചത് ശരിയായില്ലെന്ന് വടകര എംപി കെ മുരളീധരൻ. എന്നാൽ പാലക്കാട് എംപിക്ക് ഈ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ പങ്കില്ലെന്ന് പറഞ്ഞ മുരളീധരൻ, പോസ്റ്ററൊട്ടിച്ചത് ആരായാലും പാർട്ടി നടപടിയെടുക്കുമെന്നും പറഞ്ഞു. വന്ദേ ഭാരത് എക്സ്പ്രസിന് തലശ്ശേരിയിൽ സ്റ്റോപ്പ് വേണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വന്ദേ ഭാരത് പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ ആർപിഎഫ് അന്വേഷണം ആരംഭിച്ചു. പോസ്റ്റർ ഒട്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേകരിച്ചു. മൂന്ന് പേർ പോസ്റ്റർ ഒട്ടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തെ തുടർന്നുള്ള സൈബർ ആക്രമണത്തിൽ പാലക്കാട് എസ്പിക്ക് പരാതി നൽകുമെന്ന് വികെ ശ്രീകണ്ഠൻ എംപി അറിയിച്ചു. സ്ത്രീകളടക്കമാണ് സൈബറാക്രമണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിനിൽ സ്വന്തം പോസ്റ്റർ ഒട്ടിച്ച് അശ്ലീലമാക്കിയെന്നാരോപിച്ച് ബിജെപി പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീകണ്ഠന്റെ ഓഫീസിലേക്ക് ഇന്ന് പ്രതിഷേധ മാർച്ച് നടത്തും.
അതേസമയം ആരുടെയും നിർദ്ദേശപ്രകാരമല്ല പോസ്റ്ററൊട്ടിച്ചതെന്ന് കോൺഗ്രസ് പ്രവർത്തകനായ സെന്തിൽ പ്രതികരിച്ചു. പുതൂർ പഞ്ചായത്ത് ഒന്നാം വാർഡ് അംഗമാണ്. ആവേശത്തിലാണ് പോസ്റ്ററൊട്ടിച്ചത്, ആരെയും അപമാനിക്കാന ശ്രമിച്ചിട്ടില്ല, പൊലീസുകാർ പറഞ്ഞപ്പോൾ പോസ്റ്റർ മാറ്റി. പ്രവർത്തകർ പോസ്റ്റർ ഒട്ടിച്ചത് നേതാക്കളുടെ അറിവോടെയല്ല. സെൽഫി എടുക്കാൻ മാത്രമാണ് മഴവെള്ളത്തിൽ പോസ്റ്റർ ഒട്ടിച്ചത്. സംഭവം നിർഭാഗ്യകരമാണ്. പശ ഉപയോഗിച്ചല്ല ഒട്ടിച്ചതെന്ന് പറഞ്ഞ അദ്ദേഹം ആർപിഎഫ് അന്വേഷിച്ച് വസ്തുത പുറത്തു കൊണ്ടു വരട്ടെയെന്നും പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam