
വർക്കലയിലെ പാരാഗ്ലൈഡിംഗ് അപകടവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാരാഗ്ലൈഡിംഗ് ട്രെയിനർ സന്ദീപ്, പാരാ ഗ്ലൈഡിംഗ് കമ്പനി ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ് എന്നിവരാണ് അറസ്റ്റിലായത്. ഫ്‌ളൈ അഡ്വഞ്ചേഴ്സ് സ്പോർട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇതിന്റെ ഉടമകൾ ഒളിവിലെന്ന് പൊലീസ് അറിയിച്ചു. പാപനാശത്ത് പാരാഗ്ലൈഡിംഗിന് കമ്പനിയ്ക്ക് അനുമതി ഇല്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു. മനപൂർവമല്ലാത്ത നരഹത്യാശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം കേസന്വേഷണം അട്ടിമറിക്കാൻ ശ്രമം നടന്നതായി സംശയം ഉയർന്നിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ കോയമ്പത്തൂർ സ്വദേശിയായ പവിത്രയിൽ നിന്ന് പാരാഗ്ലൈഡ് ജീവനക്കാർ സ്റ്റാമ്പ് ഒട്ടിച്ച വെള്ള പേപ്പറിൽ ഒപ്പിട്ടു വാങ്ങിച്ചിരുന്നു. ആശുപത്രി ജീവനക്കാരിയെന്ന വ്യാജേന എത്തിയാണ് ഒപ്പിട്ടു വാങ്ങിയത്.
അറസ്റ്റിലായ പാരാഗ്ലൈഡിംഗ് ട്രെയിനര്‍ സന്ദീപ് ഉത്തരാഖണ്ഡ് സ്വദേശിയാണ് കേസെടുക്കുക. പാരാഗ്ലൈഡിംഗ് നടത്തിയ കമ്പനിയുടെ പ്രവര്‍ത്തനങ്ങളിൽ ചില ദുരൂഹതകളുണ്ടെന്നും കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും പൊലീസ് പറഞ്ഞു. ഹൈ മാസ്റ്റ് ലൈറ്റുള്ള സ്ഥലത്ത് പാരാഗ്ലൈഡിംഗിന് അനുമതിയുണ്ടോയെന്ന കാര്യം ഉൾപ്പെടെ പരിശോധിക്കാനാണ് തീരുമാനം.
വർക്കല പാപനാശത്ത് ഇന്നലെയാണ് പാരാഗ്ലൈഡിംഗിനിടെ അപകടം ഉണ്ടായത്. ഹൈമാസ്റ്റ് ലൈറ്റിൽ പാരാ ഗ്ലൈഡിംഗ് നടത്തുന്നതിനിടെ രണ്ട് പേർ കുടുങ്ങുകയായിരുന്നു. ഇവരെ മണിക്കൂറുകളോളം പണിപ്പെട്ടാണ് താഴെയിറക്കിയത്. ഇൻസ്ട്രക്ടറും കോയമ്പത്തൂർ സ്വദേശിയായ യുവതിയുമാണ് കുടുങ്ങിയത്. 100 മീറ്റർ ഉയരമുള്ളതായിരുന്നു ഹൈ മാസ്റ്റ് ലൈറ്റ്. വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ഇരുവരും രക്ഷപ്പെട്ടത്. തൊട്ടടുത്ത് കടലാണ്. ഒരൽപ്പം മാറിയിരുന്നെങ്കിൽ കടലിൽ പതിച്ചേനെയെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam