
തിരുവനന്തപുരം: വർക്കല എസ് എൻ കോളേജിൽ റാഗിംഗ് നടന്നു. ഒന്നാം വർഷ വിദ്യാർത്ഥികളെ മൂന്നാം വർഷ വിദ്യാർത്ഥികളാണ് റാഗ് ചെയ്തത്. കോളേജിലെ ആൻ്റി റാഗിംഗ് സ്ക്വാഡിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി. കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് വിദ്യാർത്ഥികളെ കോളേജിൽ നിന്ന് പുറത്താക്കി. ബി ജൂബി, ആർ ജിതിൻ രാജ്, എസ് മാധവ് എന്നിവരെയാണ് പുറത്താക്കിയത്.
തുടർ നടപടികൾക്കായി കോളേജിലെ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ട് വർക്കല പൊലീസിന് കൈമാറി. ഒക്ടോബർ പത്തിന് ഒന്നാം സെമസ്റ്റർ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യം പ്രിൻസിപ്പലിന് ലഭിച്ചിരുന്നു. തുടർന്ന് അധ്യാപകരോട് സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ നിർദ്ദേശം നൽകി. സംഭവം നടന്ന ദിവസം രാവിലെ 11 ന് മർദ്ദനമേറ്റ വിദ്യാർത്ഥികളുമായി പ്രിൻസിപ്പൽ സംസാരിച്ചിരുന്നു. ഇവരിൽ നിന്ന് പരാതി എഴുതി വാങ്ങിയ ശേഷമായിരുന്നു നടപടി.
മൂന്നാം വർഷ ബികോം ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയായിരുന്നു പുറത്താക്കപ്പെട്ട എസ് മാധവ്. എസ് ജിതിരാജ് ബിഎസ്‌സി കെമിസ്ട്രി മൂന്നാം വർഷ വിദ്യാർത്ഥിയും ബി ജൂബി ബികോം ഫിനാൻസ് മൂന്നാം വർഷ വിദ്യാർത്ഥിയുമായിരുന്നു. ആന്റി റാഗിംഗ് സെൽ സംഭവത്തിൽ അന്വേഷണം നടത്തി. ഒക്ടോബർ 11 ന് കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ മാതാപിതാക്കളെ കോളേജിലേക്ക് വിളിച്ചുവരുത്തി. നടന്ന സംഭവം വിശദീകരിച്ച യോഗത്തിന് ശേഷം കുറ്റാരോപിതരിൽ നിന്ന് വിശദീകരണം കേട്ടു. തുടർന്നാണ് മൂന്ന് പേരെയും പുറത്താക്കാൻ ആന്റി റാഗിംഗ് സെൽ കോളേജ് മാനേജ്മെന്റിന് നിർദ്ദേശം നൽകിയത്. കേസിൽ വർക്കല പൊലീസ് തുടർ നടപടി സ്വീകരിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam