പുതുയുഗ യാത്ര സമാപന വേദിയിൽ യുഡിഎഫ് നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി. കേരളത്തിലെ പാര്‍ട്ടിയിലെ അനൈക്യ പ്രശ്നത്തിൽ അടിക്കടി റിപ്പോര്‍ട്ടുകള്‍ കിട്ടുമ്പോഴാണ് യുഡിഎഫ് നേതൃത്വത്തിനുള്ള രാഹുലിന്‍റെ പരസ്യ താക്കീത്.
തിരുവനന്തപുരം: യുഡിഎഫ് നേതാക്കള്‍ക്ക് മുന്നറിയിപ്പും ട്രോളുമായി രാഹുൽ ഗാന്ധി. സംഘ നൃത്തം കളിക്കുമ്പോള്‍ ഒരാള്‍ വേറിട്ട നൃത്തം ചെയ്താൽ പരിഹാസ്യമായിരിക്കുമെന്ന് പുതുയുഗ യാത്ര സമാപന വേദിയിൽ അദ്ദേഹം പറഞ്ഞു. കേരളത്തിലെ പാര്‍ട്ടിയിലെ അനൈക്യ പ്രശ്നത്തിൽ അടിക്കടി റിപ്പോര്‍ട്ടുകള്‍ കിട്ടുമ്പോഴാണ് യുഡിഎഫ് നേതൃത്വത്തിനുള്ള രാഹുലിന്‍റെ പരസ്യ താക്കീത്.
വോട്ടര്‍മാര്‍ക്ക് ഗ്യാരണ്ടികള്‍ പ്രഖ്യാപിച്ച രാഹുൽ ഗാന്ധി കോണ്‍ഗ്രസിൽ ഐക്യമുണ്ടായേ തീരൂവെന്ന് ഉറപ്പിക്കാനുള്ള പരസ്യ മുന്നറിയിപ്പാണ് കേരളത്തിലെ നേതാക്കള്‍ക്ക് നൽകിയത്. അതും നൃത്തത്തോട് ഉപമിച്ചുകൊണ്ടാണ് താക്കീത്. ഒറ്റക്കെട്ടായി നൃത്തം ചെയ്താൽ സംസ്ഥാനത്ത് ഭരണത്തിലെത്താമെന്നാണ് രാഹുലിന്‍റെ ഉപദേശം. കേരളത്തിലെ ജനങ്ങളുടെ അഭിപ്രായമാണ് താൻ പറയുന്നതെന്ന് മുഖവുരയോടെയാണ് രാഹുലിന്‍റെ മുന്നറിയിപ്പ്. അനൈക്യവും ഒറ്റയാൻ പോക്കും വേണ്ടെന്നാണ് താക്കീത്.
കോണ്‍ഗ്രസിൽ കൂടിയാലോചനകളില്ലെന്ന് പരാതി നേരത്തെ ഉയര്‍ന്നപ്പോള്‍ നേതാക്കളുടെ അടിയന്തര യോഗം വിളിച്ചപ്പോഴും ഒറ്റക്കെട്ടായി പോയേ തീരൂവെന്ന കര്‍ശന നിര്‍ദേശം രാഹുൽ ഗാന്ധി നൽകിയിരുന്നു. ജനങ്ങള്‍ യുഡിഎഫിനെ തിരഞ്ഞെടുക്കാൻ ഒരുക്കമാണെന്നും അനൈക്യമാണ് പ്രശ്നമെന്നും രാഹുൽ ചൂണ്ടിക്കാട്ടിയിരുന്നു. അന്ന് പാര്‍ട്ടിക്കുള്ളിൽ പറഞ്ഞത് തെരഞ്ഞെടുപ്പ് പ്രചാരണത്തിലേയ്ക്ക് കടക്കുമ്പോൾ പരസ്യമായി പറയുന്നു. പരസ്യമായി തന്നെ ഈ മുന്നറിയിപ്പ് നൽകണമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് രാഹുലിന്‍റെ മുന്നറിയിപ്പും ട്രോളും.
എഐസിസി നിയോഗിച്ച സര്‍വേകളുടെ അടക്കം കണ്ടെത്തലുകള്‍ക്ക് കേരള നേതാക്കള്‍ ചെവി കൊടുക്കുന്നില്ലെന്ന് ഉള്‍പ്പെടയുള്ള പരാതികളുണ്ട്. കേരളം തിരിച്ചു പിടിച്ചേ തീരൂവെന്ന് വാശിയിൽ നിൽക്കുന്ന ഹൈക്കമാന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉള്‍പ്പടെ ഇടപെടാനാണ് സാധ്യത. തമ്മിലടിക്കും കാലുവാരലിനും തടയിടാൻ കൂടുതൽ നിരീക്ഷകരെ എഐസിസി നിയോഗിച്ചേക്കും. ഉച്ചഭക്ഷണത്തിനിടെ രാഹുൽ ഗാന്ധി സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ കണ്ടിരുന്നു.



