
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം അടക്കമുള്ള വിഷയങ്ങളിൽ വീണ്ടും വത്തിക്കാൻ ഇടപെടൽ. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി കൊച്ചിയിലെത്തി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റർ പദവിയിൽ നിന്ന് മാർ ആൻഡ്രൂസ് താഴത്തിനെ മാറ്റുന്നടതടക്കമുള്ള നടപടികൾ ഉണ്ടായേക്കും എന്നാണ് സൂചന.
ഇന്നലെ അതീവ രഹസ്യമായാണ് വത്തിക്കാൻ പ്രതിനിധി കർദ്ദിനാൾ ലിയോ പോൾ ജിറേലി നെടുമ്പാശ്ശേരിയിലെത്തിയത്. തുടർന്ന് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ വിമാനത്താവളത്തിലേക്ക് വിളിച്ച് വരുത്തി കൂടിക്കാഴ്ച നടത്തി രണ്ട് കത്തുകൾ കൈമാറ്റം ചെയ്തെന്നാണ് സൂചന. എറെ കാലമായി എറണാകുളം അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിനായിരുന്നു വത്തിക്കാൻ നേരിട്ട് മാർ ആൻഡ്രൂസ് താഴത്തിനെ അപ്പോസ്തലിക് അഡിമിനിസ്ട്രേറ്റർ ആയി നിയമിച്ചത്.
എന്നാൽ പിന്നാലെ പ്രശ്നം രൂക്ഷമാകുകയാണ് ചെയ്തത്. ഈ സാഹചര്യത്തിൽ അഡ്മിനിസ്ട്രേറ്റർ പദവിയിലേക്ക് മറ്റൊരാളെ കൊണ്ടുവരിക എന്നത് പ്രധാന നിർദ്ദേശമാണ്. വത്തിക്കാൻ നിർദ്ദേശം ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടത് സിറോ മലബാർ സിനഡ് ആണ്. സിറോ മലബാർ സഭ മുൻ പിആഒ ഫാദർ ജിമ്മി പൂച്ചക്കാട്ടിൽ, ഫരീദാബാദ് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പ് ജോസ് പുത്തൻ വീട്ടിൽ എന്നിവർ പരിഗണനയിലുള്ള പേരുകളാണ്. സിറോ മലബാർ സഭ ആധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അനാരോഗ്യ പ്രശ്നങ്ങൾ സഭാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.
എന്താണ് നിലവിലെ കുർബാന ഏകീകരണ തർക്കം
1999ലാണ് സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാൻ സിനഡ് ശുപാർശ ചെയ്തത്. അതിന് വത്തിക്കാൻ അനുമതി നൽകിയത് 2021 ജൂലൈയിലാണ്. കുർബാന അർപ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുർബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവിൽ ചങ്ങനാശ്ശേരി അതിരൂപതയിലുളളത് ഏകീകരിച്ച രീതി തന്നെയാണ്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത, തൃശ്ശൂർ, തലശ്ശേരി അതിരൂപതകളിൽ ജനാഭിമുഖ കുർബനയാണ് നിലനിൽക്കുന്നത്. കുർബാനയുടെ പാഠം എല്ലാവരും അംഗീകരിച്ചെങ്കിലും അത് അർപ്പിക്കുന്ന രീതിയിലായിരുന്നു തർക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam