
ദുബായ്: കോർപ്പറേഷൻ കത്ത് വിവാദത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഎം ഭരണത്തിൽ എല്ലായിടത്തും പിൻവാതിൽ നിയമനം നടക്കുകയാണെന്നും കത്ത് വിവാദത്തിൽ തെറ്റ് ചെയ്തവരെ പാർട്ടി ഇടപെട്ട് സംരക്ഷിക്കുകയാണെന്ന് സതീശൻ കുറ്റപ്പെടുത്തി.
ഗുരുതര കുറ്റകൃത്യത്തെ വെള്ളപൂശാനാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത്. സിപിഎം തെറ്റ് ചെയ്തവരെ സംരക്ഷിക്കുകയാണ്. കത്ത് വിവാദത്തിൽ സിപിഎം ജില്ലാ സെക്രട്ടറി ആനവൂർ നാഗപ്പനെ ഫോണിലാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ആനവൂർ വലിയ പ്രിവിലേജുള്ള ആളാണല്ലോയെന്നും സതീശൻ പരിഹസിച്ചു. കത്ത് വ്യാജമെന്ന് എങ്ങനെ പറയാനാകുമെന്ന ചോദ്യമുയർത്തിയ സതീശൻ, കത്ത് ആകാശത്തു നിന്ന് പൊട്ടിവീണതാണോയെന്നും പരിഹസിച്ചു. ഏത് അന്വേഷണം നടത്തിയാലും സിപിഎമ്മുകാരിലെത്തി നിൽക്കുമെന്ന സ്ഥിതിയിൽ ക്രൈംബ്രാഞ്ചിന്റെ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും സതീശൻ പറഞ്ഞു.
ഗവർണർ വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് വിഷയധിഷ്ഠിതമാകുമെന്നും വിഡി സതീശൻ പറഞ്ഞു. മന്ത്രിയെ പിൻവലിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടപ്പോൾ ആദ്യമെതിർത്തത് പ്രതിപക്ഷമാണ്. സർവകലാശാലകളിൽ ഗവർമെന്റ് തന്നെ അനിശ്ചിതത്വം ഉണ്ടാക്കുകയാണ്. പ്രതിപക്ഷം ഗവർണർക്ക് ഒപ്പമാണോ സർക്കാരിനൊപ്പമാണോയെന്ന ചോദ്യത്തിൽ അർത്ഥമില്ല. ഓർഡിനൻസിന്റെ മറവിൽ സർവകലാശാലകളെ മാർക്സിസ്റ് വൽക്കരിക്കാൻ അനുവദിക്കില്ല. ഗവർണർ സർവകലാശാലകളെ സംഘവൽക്കരിക്കാൻ ശ്രമിച്ചാലും എതിർക്കും. സുപ്രീം കോടതി വിധിയനുസരിച്ച് വൈസ് ചാൻസിലർ നിയമനം നടക്കട്ടേയെന്നതാണ് കോൺഗ്രസ് നിലപാടെന്നും സതീശൻ പറഞ്ഞു.
എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ വിമര്‍ശനത്തിന് വിഡി സതീശന്‍ മറുപടി നൽകി. എന്‍ എസ് എസിനോട് ആയിത്തമില്ലെന്നും തള്ളിപ്പറഞ്ഞിട്ടില്ലെന്നും സതീശൻ വിശദീകരിച്ചു. എന്‍എസ്എസിനെ എല്ലാവരും കണ്ടിട്ടുണ്ട്. വർഗീയവാദികളുടെ വോട്ട് വേണ്ട എന്നേ പറഞ്ഞിട്ടുള്ളു.മറ്റാരുടെയും വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ല.സമുദായ നേതാക്കൾ ഇരിക്കാൻ പറയുമ്പോൾ രാഷ്ട്രീയ നേതാക്കൾ കിടക്കരുതെന്നാണ് താൻ പറഞ്ഞിട്ടുള്ളതെന്നും സതീശൻ വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam